തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. കൊടകര കുഴല്‍പ്പണ കേസ്, തിരഞ്ഞെടുപ്പിൽ സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്‌ഥാനാർഥിയുടെ ആരോപണം, കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം എന്നീ വിവാദങ്ങൾക്കിടെയാണ് കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്.
സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഈ വിവാദങ്ങളില്‍ വിശദീകരണം തേടാനാണ് വിളിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സുരേന്ദ്രനെ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള വിമതരുടെ ആവശ്യങ്ങളും കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുമായി സുരേന്ദ്രൻ ഇന്ന് കൂടിക്കാഴ്‌ച നടത്തും. കേന്ദ്രമന്ത്രി വി മുരളീധരനും സുരേന്ദ്രനോടൊപ്പം നേതാക്കളെ കാണും.
നേരത്തെ കേരളത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചതല്ലെന്നാണ് ബിജെപി സംസ്‌ഥാന നേതൃത്വം നല്‍ക്കുന്ന വിശദീകരണം. പിണറായി സര്‍ക്കാരും സിപിഎമ്മും നടത്തുന്ന ബിജെപി വേട്ടയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിക്കാനാണ് അദ്ദേഹം ഡെൽഹിയിൽ പോയതെന്നാണ് ബിജെപി പറയുന്നത്.
Most Read: സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ വില നിശ്‌ചയിച്ച് കേന്ദ്രം