ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രുപ്ജ്യോതി കുര്‍മി ജൂണിക്ക് പിന്നാലെ ഉത്തര അസമില്‍ നിന്നുള്ള യുവ നേതാവും എംഎല്‍എയുമായ സുശാന്ത ബോര്ഗോഹെയ്ൻ പാര്‍ട്ടി വിട്ടു. ഇന്ന് വൈകീട്ടോടെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നു. അസമിലെ തോറ സീറ്റില്‍ മല്‍സരിച്ച് നിയമസഭയിലെത്തിയ എംഎല്‍എയാണ് സുശാന്ത.
അസം കോണ്‍ഗ്രസിലെ നിലവിലെ സാഹചര്യമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറയ്ക്ക് അയച്ച രാജിക്കത്തില്‍ സുശാന്ത ബോര്ഗോഹെയ്ൻ ചൂണ്ടിക്കാട്ടി. ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് പിന്നാലെ രണ്ടാമത്തെ എംഎല്‍എയാണ് അസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നത്.
നേരത്തെ ദീര്‍ഘകാലം കോണ്‍ഗ്രസ് നിയമസഭാ സാമാജികനും തേയില തോട്ടം തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ള നേതാവുമായിരുന്ന രുപ്ജ്യോതി കുര്‍മി ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. 126 അംഗ അസം നിയമസഭയില്‍ കോണ്‍ഗ്രസിന് 29 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ സുശാന്ത കുടി രാജിവെച്ചതോടെ അംഗ സംഖ്യ 27 ആയി ചുരുങ്ങി.
Read also: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ജാർഖണ്ഡിൽ മൂന്ന് മരണം