ചണ്ഡീഗഡ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കൂടുതൽ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂടുമാറി. മുന്‍ മന്ത്രിയുള്‍പ്പടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറിയത്.
മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന ഗുര്‍പ്രീത് സിങ് കന്‍ഗാര്‍, ബൈനാല മുന്‍ എംഎല്‍എ കേവല്‍ സിങ് ദില്ലോണ്‍, ബാല്‍ബിര്‍ സിങ് സിദ്ദു, രാജ് കുമാര്‍ വെര്‍ക, സുന്ദര്‍ ശാം അറോറ, തുടങ്ങിയവരാണ് ബിജെപിയില്‍ ചേരുന്നത്. ചണ്ഡീഗഡിലെ ബിജെപിയുടെ ഓഫിസില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിലായിരിക്കും ഇവരുടെ പാര്‍ട്ടി പ്രവേശം.
ജനങ്ങളുമായി അടുത്ത ബന്ധം സ്‌ഥാപിക്കുകയും, വർക്കിടയിൽ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
മുന്‍ പിസിസി അധ്യക്ഷനായിരുന്ന സുനില്‍ ജാഖര്‍ കഴിഞ്ഞ മാസമാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിക്ക് നല്ലത് നേരുന്നുവെന്നും, യാത്ര പറയുകയാണെന്നും ആയിരുന്നു ജാഖര്‍ പാര്‍ട്ടി വിടുമ്പോള്‍ പറഞ്ഞത്. അതേസമയം നാശത്തിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്കെന്നും കോണ്‍ഗ്രസ് മുങ്ങാന്‍ പോകുന്ന കപ്പലാണെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടായേക്കുമെന്നും അന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലവില്‍ നേതാക്കളുടെ കൂട്ട രാജി.
മൊഹാലി സിറ്റിങ് എംഎല്‍എയും ബാല്‍ബീര്‍ സിങിന്റെ സഹോദരനുമായ അമര്‍ജീത് സിങ് സിദ്ദുവും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കാമെന്ന് സൂചനകളും നിലനില്‍ക്കുന്നുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.
Most Read: കോവിഡ് കേസുകൾ ഉയരുന്നു; ജാഗ്രത കൂട്ടാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം