പത്തനംതിട്ട: ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലൻ കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം.
ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം മുൻ കെഎസ്ഇബി ജീവനക്കാരനാണ്. ചെങ്ങറ ഭൂസമരത്തിന് നേതൃത്വം നൽകിയ ഇദ്ദേഹം പിന്നീട് പിന്നോക്ക വിഭാഗക്കാരുടെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. കേരളത്തിലെമ്പാടുമുള്ള നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ളാഹ ഗോപാലന്റെയും സലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ 2007 ഓഗസ്റ്റ് 4ന് സമരം ആരഭിച്ചത്. എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനിൽ 143 ഹെക്ടറോളം ഭൂമിയാണ് സമരക്കാർ കയ്യേറി കുടിൽ കെട്ടിയത്. വലിയ തോതിലുള്ള ആക്രമങ്ങള്ക്കും ഉപരോധത്തിനും സമരക്കാർ ഇരയാവുകയും ചെയ്തിരുന്നു. 2009 ഒക്ടോബർ 5ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സാധുജന വിമോചനമുന്നണി പ്രതിനിധികൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
അഞ്ച് വർഷങ്ങൾക്ക് മുൻപ് ചെങ്ങറ ഭൂസമിതിയിൽ ഉണ്ടായ ചില തർക്കങ്ങളെ തുടർന്ന് ഇദ്ദേഹം സമിതി വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് ശാരീരിക അവശതകളെ തുടർന്ന് പത്തനംതിട്ടയിലെ അംബേദ്കർ ഭവനിൽ വിശ്രമത്തിലായിരുന്നു ഇദ്ദേഹം. എന്നിട്ടും ആരോഗ്യസ്ഥിതി അവഗണിച്ചുകൊണ്ട് പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ ഇദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
Also Read: ഭക്ഷണം പാഴ്സൽ നൽകുന്നതിനെ ചൊല്ലി തർക്കം; അതിഥി തൊഴിലാളിയ്ക്ക് ക്രൂരമർദ്ദനം






























