അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. മൂന്നും നാലും ഇരട്ടി വർധനയാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായിരിക്കുന്നത്. വർധിച്ച നിരക്കു കുറയുന്നതും കാത്ത് ഒട്ടേറെ കുടുംബങ്ങൾ ആഴ്ചകളായി കാത്തിരിക്കുകയാണ്.
വിവിധ രാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ നടപടിക്കു ഉറ്റുനോക്കുകയാണ് പ്രവാസി സമൂഹം. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജോലിയും ബിസിനസും മക്കളുടെ പഠനവും നഷ്ടപ്പെടുമോ എന്ന വേവലാതിയും പലർക്കുമുണ്ട്.
ഗൾഫ്–ഇന്ത്യാ സെക്ടറിൽ സാധാരണ സെപ്റ്റംബർ 15 മുതൽ ഡിസംബർ 15 വരെയും ജനുവരി 15 മുതൽ മാർച്ച് 31 വരെയും ഓഫ് പീക്ക് ആയാണ് വിമാന കമ്പനികൾ കണക്കാക്കിയിരുന്നത്. യാത്രക്കാർ കുറവുള്ള ഈ സമയത്ത് 800 ദിർഹത്തിനു (16,000 രൂപ) വരെ നാട്ടിൽ പോയി മടങ്ങാനുള്ള ടിക്കറ്റ് ലഭിച്ചിരുന്നു. മാസങ്ങൾക്കു മുൻപ് ബുക്ക് ചെയ്യുന്നവർക്ക് ഇതിലും കുറഞ്ഞ നിരക്കിലും ടിക്കറ്റ് ലഭിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ ഇന്ത്യയിൽനിന്ന് യുഎഇയിലേക്കു വരാൻ മാത്രം കുറഞ്ഞത് 32,000 രൂപക്ക് മുകളിലാണ് നിരക്ക്. നാലംഗ കുടുംബത്തിനു യുഎഇയിലെത്താൻ കുറഞ്ഞത് 1.28 ലക്ഷത്തിലേറെ രൂപ മുടക്കണം. ഒക്ടോബർ മുതൽ ദുബായ് എക്സ്പോ തുടങ്ങുന്നതിനാൽ വരും ആഴ്ചകളിലും വർധിച്ച നിരക്കു തന്നെയാണ് വിവിധ എയർലൈനുകളുടെ സൈറ്റിലുള്ളത്.
കേരളത്തിൽ നിന്നു മാത്രമല്ല ഡെൽഹിയിൽ നിന്നും യുഎഇയിലേക്കുള്ള നിരക്കിലും 1000 ദിർഹത്തിന്റെ (20,000 രൂപ) വർധന ഉണ്ടായിട്ടുണ്ട്. എക്സ്പോ തീരുന്ന മാർച്ച് 31 വരെ നിരക്കിൽ വലിയ കുറവിന് സാധ്യതയില്ലെന്ന് ട്രാവൽ രംഗത്തുള്ളവർ വിശദീകരിക്കുന്നു.
Most Read: മികച്ച ലോകരാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്ത് ദുബായ്





































