കോഴിക്കോട്: ദിനംതോറും വർധിക്കുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ വന്ധ്യംകരണ ശസ്ത്രക്രിയയുടെ എണ്ണം കൂട്ടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ. തെരുവ് നായകൾ നിരത്തുകളിൽ ഭീതിയുളവാക്കുന്ന സാഹചര്യത്തെ തുടർന്നാണ് കോർപറേഷൻ നടപടി സ്വീകരിച്ചതെന്ന് മേയർ പറഞ്ഞു. നിലവിൽ കോർപറേഷൻ പരിധിയിൽ മാത്രമാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത്. അതിന്റെ എണ്ണം കൂട്ടാനാണ് തീരുമാനമെന്ന് മേയർ അറിയിച്ചു.
ഇത് കൂടാതെ, ആവശ്യത്തിന് ഭക്ഷണം കിട്ടാത്തതാണ് പലപ്പോഴും തെരുവ് നായ്ക്കൾ ആക്രമാസക്തരാകാൻ കാരണം, ഇത് ഒഴിവാക്കാനായി ആവശ്യത്തിന് ഫീഡിങ് പോയിന്റുകൾ സ്ഥാപിക്കാനും ആലോചന ഉണ്ടെന്ന് മേയർ പറഞ്ഞു. വന്ധ്യംകരണം നടത്തിയ നായകളെ പിടികൂടിയ സ്ഥലത്ത് തന്നെ വിടുന്നത് ജനങ്ങൾക്കിടയിൽ അമർഷം ഉണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ അവയെ പാർപ്പിക്കാൻ സ്ഥലം ലഭിക്കുമോ എന്നും കോർപറേഷൻ പരിശോധിക്കുന്നുണ്ട്.
അതേസമയം, ജില്ലയിലെ ബാലുശ്ശേരി മേഖലയിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. ആളുകൾക്ക് വഴിനടക്കാൻ പോലും കഴിയാത്ത വിധം ഇവയുടെ ആക്രമണം രൂക്ഷമാകുന്നതായി പ്രദേശവാസികൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ 2 ദിവസങ്ങളിലായി ഇവിടെ 10 പേർക്കാണ് നായകളുടെ കടിയേറ്റത്. ഇവയുടെ കൂട്ടത്തിൽ പേയിളകിയ നായയും ഉണ്ട്. ഇത് ആളുകളിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കുകയാണ്. കടിയേറ്റ ആളുകളിൽ മിക്കവരും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയാണ്.
Most Read: നേത്ര രോഗങ്ങളെ കരുതിയിരിക്കാം, ജാഗ്രത അനിവാര്യം; മന്ത്രി വീണ ജോർജ്