കണ്ണൂർ: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്‌റ്റിൽ. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് വ്യക്‌തമാക്കി. കേസിലെ ഒന്നാംപ്രതി ബിജെപി കൗണ്‍സിലര്‍ ലിജേഷും കൊലയാളി സംഘാംഗമാണ്.
കഴിഞ്ഞ ദിവസം കേസിലെ നാല് പ്രതികളെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടിരുന്നു. ബിജെപി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് കൊമ്മല്‍വയലിലെ കെ ലിജേഷ് (37), പുന്നോലിലെ കെവി വിമിന്‍ (26), അമല്‍ മനോഹരന്‍ (26), ഗോപാല്‍പേട്ടയിലെ എം സുനേഷ് (മണി 39) എന്നിവരെയാണ് അഞ്ച് ദിവസത്തേക്ക് കോടതി കസ്‌റ്റഡിയില്‍ വിട്ടത്.
ലിജേഷ് ഒഴികെയുള്ള പ്രതികൾ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. ഗൂഢാലോചനയിലും പ്രതികള്‍ക്ക് സഹായം ചെയ്‌തു നല്‍കിയതിലുമാണ് ഇവര്‍ പിടിയിലായത്. പോലീസ് മര്‍ദ്ദിച്ചുവെന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്നാം പ്രതി ലിജേഷ് പരാതി ഉന്നയിച്ചു.
പ്രതികളെ 10 ദിവസത്തേക്ക് കസ്‌റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ അപേക്ഷ. എന്നാല്‍ തലശ്ശേരി ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുള്ള കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്‌റ്റഡി മാത്രം അനുവദിക്കുകയായിരുന്നു.
മൽസ്യ തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും വെട്ടേറ്റിരുന്നു. രക്ഷപ്പെടാന്‍ മതില്‍ ചാടുന്നതിനിടെ വെട്ടി വീഴ്‌ത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഹരിദാസിന്റെ ഇടതുകാല്‍ അറുത്ത് മാറ്റി വലിച്ചെറിഞ്ഞിരുന്നു. ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിരുന്നു.
Most Read: പീഡന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്‌റ്റിൽ







































