തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഗൺമാൻ അടക്കം അഞ്ചുപേർ പ്രതികൾ. പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചു.
അനിൽകുമാർ, സന്ദീപ്, വരുൺ, വിപിൻ, ഷൈജു എന്നിവരാണ് പ്രതികൾ. ഗുരുതര ചട്ടലംഘനമാണ് ഗൺമാൻമാർ നടത്തിയതെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. വകുപ്പുകൾ ചുമത്താതെയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷം വകുപ്പുകൾ ചുമത്തും. പ്രതിചേർക്കപ്പെട്ട അഞ്ചുപേർക്കെതിരെയും വകുപ്പുതല നടപടിക്കും പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്.
ശുപാർശ ഇന്ന് തന്നെ കൈമാറും. ലോക്കൽ പോലീസ് തടഞ്ഞുവെച്ചിട്ടും യൂത്ത് കോൺഗ്രസുകാരുടെ തലയ്ക്കടിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ഗുരുതര ചട്ടലംഘനമാണ്. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ. അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥർ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു.
നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ ഗൺമാൻമാരെ രക്ഷിക്കാൻ എംആർ അജിത് കുമാർ നേരിട്ട് ഇടപെട്ടതായാണ് ഉദ്യോഗസ്ഥരുടെ മൊഴികൾ. തിരുവനന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചു എന്നാണ് മൊഴി.
പിണറായിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവരടക്കം നാലുപേർ നടത്തിയ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ എന്നിവ ലഭ്യമായിരുന്നിട്ടും ഇവർക്ക് ക്ളീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് മുൻപ് ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയത്.
ഇത് തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനരന്വേഷണത്തിന് എസ്ഐടിയെ നിയമിക്കാൻ തീരുമാനിച്ചത്. ഗൺമാൻ അടക്കമുള്ളവരുടെ വീഴ്ച ചൂണ്ടിക്കാട്ടി ആലപ്പുഴ എസ്പി ആയിരിക്കെ ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































