തിരുവനന്തപുരം: പിഎം ശ്രീ കരാർ വ്യവസ്‌ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടത് സർക്കാർ കരാറിൽ ഒപ്പിട്ടിരുന്നു. നിലപാട് നിശ്‌ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി. ആദ്യ നൂറുദിന കർമ്മ പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിലാക്കും. പിഎം ശ്രീയിൽ ബിജെപി ഇതര സംസ്‌ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങും. സംസ്‌ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
മന്ത്രിസഭയിലും എൽഡിഎഫിലും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി ഡെൽഹിയിലെത്തി കരാർ ഒപ്പിട്ടത് വൻ വിവാദമായിരുന്നു. വിഷയത്തിൽ സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികൾ ശക്‌തമായ പ്രതിഷേധം ഉയർത്തിയതോടെ വിഷയം ദേശീയതലത്തിലും ചർച്ചയായിരുന്നു. 1100 കോടി രൂപ നമുക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. ഇത് ഔദാര്യമല്ല. വർഗീയ അജണ്ട നടപ്പിലാക്കാതെ പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പിഎം ശ്രീയിൽ പിൻമാറാൻ ഒരു കത്തും മുൻ സർക്കാർ നൽകിയിട്ടില്ല. നിലവിൽ നമ്മൾ ഇതിൽ അംഗമാണ്. 106 കോടി അനുവദിച്ചു. അതിൽ 99 കോടി വാങ്ങി, കരിക്കുലം തീരുമാനിക്കാനുള്ള അധികാരം സർക്കാരിന് നൽകണം. ഏതൊക്കെ സ്‌കൂളുകൾ എന്നത് തീരുമാനിക്കാനും സർക്കാരിന് സ്വാതന്ത്ര്യം വേണം. ഇതിനായി ഒരു സമിതിയെ നിയമിച്ചു. എല്ലാ വകുപ്പിലും ഫിനാൻഷ്യൽ അഡ്വൈസറെ നിയമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം


































