കൊച്ചി: നടിയും താരസംഘടനയായ ‘അമ്മ’യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. എറണാകുളം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം.
സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും റിപ്പോർട് സമർപ്പിക്കാനുമാണ് കോടതി കടവന്ത്ര പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ടിനി ടോമിനെതിരെ കേസെടുക്കേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.
നേരത്തെ, അമ്മയിൽ അൻസിബ ഉന്നയിച്ച ആരോപണങ്ങൾ സംഘടന ഗൗരവമായി പരിഗണിച്ചിരുന്നില്ല. തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും, മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞു പരത്തിയെന്നും, വംശയവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അൻസിബ പരാതി നൽകിയത്.
തുടർന്ന് നിയമവഴി തേടിയ അൻസിബ കടവന്ത്ര പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. ആരോപണ വിധേയനായ ടിനി ടോം ഉൾപ്പടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കേസെടുക്കാൻ തക്കതായ തെളിവുകളില്ലെന്ന നിലപാടിലായിരുന്നു പോലീസ്.
ഈ സാഹചര്യത്തിലാണ് കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചു മതിയായ തെളിവുകളോടെ അൻസിബ കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും. അൻസിബയുടെ ഹരജിയിൽ കോടതി പോലീസ് റിപ്പോർട് തേടിയിരുന്നു. തുടർന്നാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































