ന്യൂഡൽഹി: രാജ്യവിരുദ്ധ ശക്തികൾ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയാണെന്നും ജനാധിപത്യ രാജ്യത്ത് സ്വേച്ഛാധിപത്യത്തിന്റെ സ്വാധീനം വർദ്ധിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ചില ശക്തികൾ രാജ്യത്തെ അവതാളത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധി ആരോപിച്ചു.
പുതിയ ഛത്തീസ്ഗഡ് നിയമസഭ കെട്ടിടത്തിന്റെ ഭൂമിപൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
“സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നാം വളരെയധികം മുന്നോട്ട് പോയി. നമ്മൾ നിരവധി പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്, മാത്രമല്ല അവ പരിഹരിക്കാനും കഴിഞ്ഞു. പക്ഷേ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നമ്മുടെ രാജ്യത്തെ അവതാളത്തിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇന്ന് രാജ്യം ഒരു വഴിത്തിരിവിലാണ്. രാജ്യവിരുദ്ധ ശക്തികൾ ആളുകളെ പരസ്പരം പോരടിപ്പിക്കുകയും രാജ്യത്ത് വിദ്വേഷവും അക്രമവും വ്യാപിപ്പിക്കുകയും ചെയ്യുന്നു, ”- സോണിയ പറഞ്ഞു.
സദ്ചിന്തകളെ ദുർചിന്തകൾ അടിമപ്പെടുത്തുന്നു, അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണ്. ജനാധിപത്യ സ്ഥാപനങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. “ജനാധിപത്യത്തിൽ സ്വേച്ഛാധിപത്യത്തിന്റെ സ്വാധീനം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തെ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ അവർ ആഗ്രഹിക്കുന്നു”- സോണി ഗാന്ധി പറഞ്ഞു.
ഭരണഘടനാ ശിൽപികൾ ഇത്തരം സമയങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ലെന്നും അവർ പറഞ്ഞു. “സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിനുശേഷം നമുക്ക് ഇത്രയും ദുഷ്കരമായ സമയം നേരിടേണ്ടിവരുമെന്ന് അവർ ഒരിക്കലും ചിന്തിച്ചുകാണില്ല,”- സോണിയ കൂട്ടിച്ചേർത്തു.