ഡെൽഹി: 84ആം ദിവസത്തിലേക്ക് കടന്ന് കർഷക സമരം. നാളെ നടക്കുന്ന രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം വിജയിപ്പിക്കാൻ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ് കര്‍ഷക സംഘടനകള്‍. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലീസ് ജാഗ്രതയും ശക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ കൂടുതൽ സമ്മര്‍ദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം സമാധാനപരമായിരിക്കുമെന്ന് വ്യക്തമാക്കിയ കര്‍ഷക നേതാക്കള്‍ പഞ്ചാബ്, ഹരിയാന, ഡെല്‍ഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ വ്യാപകമായി ട്രെയിനുകള്‍ തടയുമെന്നും അറിയിച്ചു.
അതേസമയം ഡെല്‍ഹി അതിര്‍ത്തികളിലെ ദേശീയ പാതകളില്‍ പോലീസ് തീര്‍ത്തിരിക്കുന്ന തടസങ്ങള്‍ നീക്കണമെന്ന ഹരജിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.
കർഷക പ്രക്ഷോഭം ശക്തമായി മുന്നോട്ട് തുടരുന്ന സാഹചര്യത്തിൽ ഡെല്‍ഹി അതിര്‍ത്തികളിലേക്ക് വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
Read Also: പുതിയ നേതൃത്വം വേണം; പീതാംബരൻ മാസ്റ്ററെ മാറ്റാൻ എൻസിപിയിൽ നീക്കം