തിരുവനന്തപുരം: ടിപി പീതാംബരൻ മാസ്‌റ്ററെ സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കങ്ങൾ എൻസിപിയിൽ ശക്‌തമായി. സംസ്‌ഥാന കമ്മിറ്റിയിൽ അദ്ദേഹത്തെ അനുകൂലിച്ചിരുന്നവർ യുഡിഎഫിലേക്കുപോയ സാഹചര്യത്തിൽ പാർട്ടിക്ക് പുതിയ നേതൃത്വം ഉണ്ടാവണമെന്ന ആവശ്യം ഉയരുകയാണ്.
എൻസിപി സംസ്‌ഥാന ഭാരവാഹിയോഗത്തിൽ ഈ ആവശ്യം ഉന്നയിക്കും. ഫെബ്രുവരി 22ന് കൊച്ചിയിലാണ് യോഗം നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് തന്നെ പാർട്ടിനേതൃത്വത്തിൽ ഉടച്ചുവാർക്കൽ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കൂടാതെ സംസ്‌ഥാന പ്രസിഡണ്ടിന്റെ, പാർട്ടി വിട്ടവരെ ന്യായീകരിക്കുന്ന നിലപാടിലും നേതാക്കൾക്ക് അതൃപ്‌തിയുണ്ട്. പാലാ വിഷയത്തിൽ ഇടഞ്ഞു യുഡിഎഫിലേക്ക് ചേക്കേറിയ മാണി സി കാപ്പനെതിരേ മന്ത്രി എകെ ശശീന്ദ്രൻ ശക്‌തമായി പ്രതികരിക്കുമ്പോഴും അവരെ ന്യായീകരിക്കുന്ന നിലപാടാണ് പീതാംബരൻ മാസ്‌റ്റർ സ്വീകരിച്ചത്.
അതേസമയം സുൽഫിക്കർ മയൂരി മുന്നണി വിട്ട സാഹചര്യത്തിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ സ്‌ഥാനത്തേക്കും കെഎസ്ആർടിസി ഡയറക്‌ടർ ബോർഡിലേക്കും പുതിയ ആളെ നിയമിക്കേണ്ടതുണ്ട്. സർക്കാർ കാലാവധി തികക്കുന്നതിന് മുൻപുതന്നെ ആളുകളെ മാറ്റുകയും അതുവഴി പാർട്ടിയെ ശക്‌തമാക്കുകയും വേണമെന്നും ആവശ്യം ഉയരുന്നു.
Read Also: സ്‌ഫോടന സാമഗ്രികളുമായി മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ പിടിയിലെന്ന് യുപി പോലീസ്