ലക്‌നൗ: സ്‌ഫോടന സാമഗ്രികളുമായി മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ പിടിയിലായതായി ഉത്തർപ്രദേശ് പോലീസ്. പത്തനംതിട്ട സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരാണ് തങ്ങളുടെ പിടിയിലുള്ളതെന്ന് യുപി പോലീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്‌ഫോടന സാമഗ്രികൾ കൂടാതെ, വിവിധ ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി യുപി പോലീസ് അവകാശപ്പെടുന്നു. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജി പ്രശാന്ത് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തർപ്രദേശിലെ വിവിധയിടങ്ങളില്‍ ഭീകരാക്രമണത്തിന് ഇരുവരും പദ്ധതിയിട്ടെന്നും പോലീസ് വിശദീകരിക്കുന്നു.
പ്രമുഖരായ ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നെന്നും ഉത്തര്‍പ്രദേശില്‍ നിന്ന് യുവാക്കളെ ഭീകര പ്രവര്‍ത്തനത്തിനും ആക്രമണങ്ങള്‍ക്കും റിക്രൂട്ട് ചെയ്യാൻ ഇവര്‍ ശ്രമം നടത്തിയെന്നും പോലീസ് പറയുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗുദംബയിലെ കുക്രെയില്‍ എന്ന സ്‌ഥലത്ത് വച്ച് പ്രത്യേക അന്വേഷണസംഘം ഇരുവരെയും പിടികൂടിയതെന്നും പോലീസ് വ്യക്‌തമാക്കി.
എന്നാൽ, ആക്രമണ കഥ കെട്ടിച്ചമച്ചാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തതെന്നും പരിഹാസ്യമായ വ്യാജകഥ സൃഷ്‌ടിച്ച് പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തത് അപലപനീയം ആണെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് പ്രസ്‌താവനയിൽ പറഞ്ഞു.
ഇവർ പശ്‌ചിമ ബംഗാളിലും ബിഹാറിലും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാൻ പോയതാണെന്നും ഫെബ്രുവരി 11ന് രാവിലെ 5.40ന് ഇരുവരും ബിഹാറിലെ കതിഹാറില്‍ നിന്ന് മുംബൈയിലേക്ക് ട്രെയിന്‍ കയറിയതായും അനീസ് അഹമ്മദ് പ്രസ്‌താവനയിൽ പറയുന്നു. ഫെബ്രുവരി 11ന് ശേഷം കുടുംബത്തിന് ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് ഫെബ്രുവരി 16ന് കേരളാ പോലീസിൽ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് യുപി പോലീസ് തിടുക്കത്തില്‍ പത്രസമ്മേളനം വിളിച്ച് അറസ്‌റ്റിനെയും സാങ്കല്‍പ്പിക ഭീകരാക്രമണ കഥയെയും അവതരിപ്പിച്ചതെന്നും അനീസ് അഹമ്മദ് പറയുന്നു.
Most Read: സണ്ണി ലിയോണിന് എതിരെ അന്വേഷണം ശക്‌തമാക്കി ക്രൈംബ്രാഞ്ച്