ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലഖ്‌നൗ സെഷൻസ് കോടതി സെപ്‌റ്റംബർ 21ന് ഇന്നത്തേക്ക് മാറ്റിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കാപ്പന്റെ അഭിഭാഷകൻ മുഹമ്മദ് ധനീഷ് കെഎസ് ആണ് ഹാജരാകുക.
കാപ്പനെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായും ഇവരുടെ വിദ്യാർഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളുമായും ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസ് പരിഗണിച്ച ലഖ്‌നൗ സെഷൻസ് കോടതിയിൽ സെപ്‌റ്റംബർ 21ന് ആവർത്തിച്ചു. പോപ്പുലർ ഫ്രണ്ട് ഉടമസ്‌ഥതയിലുള്ള മലയാളം ദിനപത്രമായ തേജസ് ഡെയ്‌ലിയിൽ കാപ്പൻ പ്രവർത്തിച്ചിരുന്നു. ഇതിനാൽ, ആ സംഘടനയുമായി അടുത്ത ബന്ധമുണ്ടെന്ന് ഇഡി ഏറ്റവും പുതിയ പ്രതികരണത്തിലും പറഞ്ഞു.
സെപ്‌റ്റംബർ 9ന് മറ്റ് കേസുകളിൽ സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സിദ്ദിഖ് കാപ്പന്റെ ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകളിലെ സുതാര്യത ചോദ്യംചെയ്‌തു കൊണ്ട് ‘കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ)‘ അനുസരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ ഇദ്ദേഹം ഇപ്പോഴും ലഖ്‌നൗ ജയിലിൽ തുടരുകയാണ്.
2020 ഒക്‌ടോബറിലാണ് ഉത്തർപ്രദേശ് പോലീസ് പരിധിയിലുള്ള മഥുര ടോൾ പ്ളാസയിൽ വച്ച് കാപ്പനെ അറസ്‌റ്റ് ചെയ്യുന്നത്. യുപിയിലെ തന്നെ ഹത്രസിൽ ദളിത് സ്‌ത്രീ കൂട്ടബലാൽസംഗത്തിന് വിധേയമായി കൊല്ലപ്പെട്ട വിഷയത്തിലെ വാർത്ത റിപ്പോർട് ചെയ്യാൻ പോകവെയാണ് കാപ്പൻ അറസ്‌റ്റ് ചെയ്യപ്പെടുന്നത്.
അന്നുമുതൽ ജയിലിലാണ്. രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്റ്റ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു കേസുകൾ. ഇവയിലാണ് സുപ്രീം കോടതി സെപ്‌റ്റംബർ 9ന് ജാമ്യം അനുവദിച്ചത്.
അതേസമയം, മലയാള മനോരമ ദിനപത്രത്തിലെ പത്ര പ്രവര്‍ത്തകന്‍ ബിനു വിജയന്‍ കാപ്പനെതിരായി കൊടുത്ത സാക്ഷിമൊഴിയാണ് കാപ്പനെ ഇത്രയും വർഷം ജയിലിൽ ആക്കിയതെന്നാണ് ഭാര്യയുടെ ആരോപണം. സിദ്ദീഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണെന്നും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതരം വാര്‍ത്തകള്‍ നിരന്തരം നല്‍കിയെന്നുമാണ് യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് ബിനു മൊഴി നല്‍കിയതെന്നാണ് ആരോപണം. മൊഴി പിൻവലിക്കാൻ തനിക്ക് സമ്മർദ്ദമുണ്ടെന്നു കാണിച്ച് ബിനു ഡിജിപിക്ക് അയച്ച മയിലിന്റെ പകർപ്പ് ഉത്തർപ്രദേശ് സർക്കാർ സത്യവാങ് മൂലത്തിനൊപ്പം സമർപ്പിച്ചിരുന്നു.
Related: ഒടുവിൽ സിദ്ദിഖ് കാപ്പന് ജാമ്യം; ആറാഴ്‌ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം