ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് പോലീസ് തീവ്രവാദ ഗ്രൂപ്പുകളിൽ ചേരാൻ മുതിർന്ന 14ഓളം യുവാക്കൾക്ക് കൗൺസിലിംഗ് നൽകി അവരെ മാതാപിതാക്കൾക്ക് കൈമാറി. 18നും 22നും ഇടയിൽ പ്രായമുള്ള ഈ കുട്ടികൾ പ്രാദേശിക തീവ്രവാദികളുമായി ബന്ധം പുലർത്തിയതായും വിവിധ തീവ്രവാദ സംഘടനകളിൽ ചേരാനായി തയ്യാറെടുത്തിരുന്നതായും പോലീസ് ചൂണ്ടിക്കാണിക്കുന്നു.
പാകിസ്‌ഥാൻ ആസ്‌ഥാനമായുള്ള തീവ്രവാദ സംഘടനകൾ സോഷ്യൽ മീഡിയ വഴി വൻ തോതിൽ യുവാക്കളെ ആകർഷിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ജീവിത നിലവാരം, കൂടുതൽ പണം എന്നിവ വാഗ്‌ദാനം ചെയ്‌താണ് ഈ സംഘടനകൾ കൗമാരക്കാരെയും, യുവാക്കളെയും വലയിലാക്കാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
തെക്കൻ കശ്‌മീരിലെ അനന്ത്നാഗ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഈ യുവാക്കൾ. പോലീസ് ഇവർക്കായി ദിവസങ്ങളോളം നീണ്ടുനിന്ന കൗൺസിലിംഗ് സെഷനുകൾ നടത്തി. എസ്‌എസ്‌പി (സീനിയർ സൂപ്രണ്ട് ഓഫ് പോലീസ്) ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ ഈ കുട്ടികളുടെ മാതാപിതാക്കൾക്കും ആവശ്യമായ ബോധവൽക്കരണവും, നിർദ്ദേശങ്ങളും നൽകി.
സമൂഹത്തിന്റെ ഏറ്റവും വലിയ സ്വത്താണ് യുവാക്കളെന്ന് അനന്ത്നാഗ് പോലീസ് സൂപ്രണ്ട് ചൂണ്ടിക്കാട്ടി. അവർ പുരോഗമനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും, രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് സംഭാവന നൽകുന്നുണ്ടെന്നും സമൂഹം കൃത്യമായി ഉറപ്പാക്കേണ്ടതുണ്ട്. രാഷ്‌ട്ര പുരോഗതിക്ക് നിർണായകമായ ഇന്ത്യയുടെ യുവ മൂലധനം കൊള്ളയടിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് സമൂഹം ബോധവാൻമാരാകണം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Read Also: പെഗാസസ്; കർണാടക കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ ഫോണുകളും ചോർത്തിയെന്ന് റിപ്പോർട്