ന്യൂഡെല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ ഫോണ്‍ രേഖകളും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. അന്നത്തെ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന പരമേശ്വരയുടെയും, സിദ്ധരാമയ്യ, എച്ച്ഡി കുമാരസ്വാമി തുടങ്ങിയവരുടെ സെക്രട്ടറിമാരുടെ ഫോണും ചോര്‍ന്നിട്ടുണ്ടെന്ന് ദി വയർ റിപ്പോർട് ചെയ്യുന്നു.
2019ൽ കര്‍ണാടകയില്‍ വലിയ രാഷ്‌ട്രീയ പ്രതിസന്ധി നിലനിന്നിരുന്ന കാലത്ത് ഉപമുഖ്യമന്ത്രിയുടേത് അടക്കമുള്ള ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. തുടർന്നാണ് ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത് ബിജെപി അധികാരം പിടിച്ചെടുത്തത്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കിയതില്‍ ഫോണ്‍ ചോര്‍ത്തലിന് പങ്കുണ്ടായേക്കാം എന്നും ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇത് തെളിയിക്കാന്‍ സാധിക്കൂ എന്നും വയര്‍ റിപ്പോര്‍ട് ചെയ്യുന്നു.
രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനായിരുന്ന 2018,19 കാലഘട്ടത്തിൽ ഇദ്ദേഹത്തിന്റെയും പ്രിയങ്ക ഗാന്ധിയുടെയും ഫോണുകൾ ചോർത്തിയിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ പതനത്തിൽ ഇവക്കെല്ലാം ബന്ധമുണ്ടോ എന്ന കാര്യത്തിലും ഇനി വ്യക്‌തത വരേണ്ടതുണ്ട്.
Read also: ‘പ്രതികരിക്കാനില്ല’; പെഗാസസ് വിവാദത്തിൽ രഞ്‌ജന്‍ ഗൊഗോയി