തിരുവനന്തപുരം: സംസ്‌ഥാനത്തെ വിദ്യാലയങ്ങളിൽ വർണാഭമായ പ്രവേശനോൽസവം. വിദ്യാലയങ്ങൾ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രങ്ങൾ ആണെന്നും മതനിരപേക്ഷത വളർത്താൻ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴക്കൂട്ടം ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന സംസ്‌ഥാനതല സ്‌കൂൾ പ്രവേശനോൽസവം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്‌കൂളുകളെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ളാസ് മുറികളും പഠനവും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കൂട്ടം ചേരുന്നതിലൂടെയും കളികളിലൂടെയുമാണ് ജീവിതത്തിന്റെ പഠനം സാധ്യമാവുക. സ്‌കൂളുകളിൽ എല്ലാ ജാതിമതസ്‌ഥരും ഒരേപോലെയാണ്. മതനിരപേക്ഷത അപകടപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോൾ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം കുട്ടിക്ക് കിട്ടുന്ന തരത്തിൽ എല്ലാ സ്‌കൂളുകളിലെയും വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അധ്യാപകർ പുതിയ കാലത്തിന് അനുസൃതമായ പരിശീലനം നേടാൻ തയാറായതോടെ അക്കാദമിക് മികവ് പൊതുവിദ്യാലയങ്ങളിൽ ഉയർന്നുവെന്നും വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ മേഖലയിലെ 13000ത്തിലേറെ സകൂളുകളിലായി 42.9 ലക്ഷം വിദ്യാർഥികളാണ് പഠിക്കാനെത്തുന്നത്. ഒന്നാം ക്‌ളാസിൽ നാല് ലക്ഷം കുട്ടികൾ ചേർന്നതായാണ് കണക്കെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ട് വർഷമായി മുടങ്ങി കിടന്ന കലോൽസവങ്ങളും കായിക, ശാസ്‌ത്ര മേളകളും ഈ വർഷം ഉണ്ടാകും. സ്‌കൂളുകളിൽ എല്ലവർക്കും മാസ്‌ക് നിർബന്ധമാണെന്നും മന്ത്രി അറിയിച്ചു.
Most Read: വ്യാജ സന്ദേശം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ