കണ്ണൂർ: സിൽവർ ലൈൻ വിശദീകരണ യോഗത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി ഉൾപ്പടെ ആറ് പേരെയാണ് റിമാൻഡ് ചെയ്‌തത്. മന്ത്രി എംവി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയിരുന്നു.
സർക്കാരിന്റെ സിൽവർ ലൈൻ വിശദീകരണ യോഗമായ ‘ജനസമക്ഷം സിൽവർ ലൈൻ’ എന്ന പരിപാടിക്കിടെയായിരുന്നു സംഘർഷം. ഇന്ന് രാവിലെ പത്തരയോടെയാണ് മന്ത്രി എംവി ഗോവിന്ദൻ പങ്കെടുത്ത വേദിയിലേക്ക് ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പരിപാടി തുടങ്ങി 20 മിനിട്ടിന് ശേഷമാണ് പ്രതിഷേധക്കാർ എത്തിയത്. പരിപാടി നടക്കുന്ന കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിനുള്ളിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു.
യോഗം നടക്കുന്ന ഹാളിന്റെ വാതിൽ അടിച്ച് തുറക്കാനുള്ള ശ്രമവും പ്രതിഷേധക്കാർ നടത്തി. തുടർന്ന് സംഘാടകരും സിപിഎം നേതാക്കളായ പി ജയരാജൻ, എംവി ജയരാജൻ തുടങ്ങിയവർ ചേർന്ന് വാതിൽ അടച്ച് പ്രതിഷേധക്കാരെ ഹാളിന് പുറത്താക്കി. വീണ്ടും പ്രതിഷേധിച്ച പ്രവർത്തകരും പോലീസും കെ റെയിൽ അനുകൂലികളും തമ്മിൽ ഉന്തും തള്ളും അടിപിടിയുമുണ്ടായി. ഇതിനിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ജയ്‌ഹിന്ദ് ടിവി ഡ്രൈവർ മനീഷ് കൊറ്റാളിക്കും റിപ്പോർട്ടർ ധനിത് ലാലിന് എതിരെയും ആക്രമണം ഉണ്ടായി.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്തെത്തി. യൂത്ത് കോൺഗ്രസുകാർ നടത്തിയത് ഗുണ്ടായിസമാണെന്ന് അദ്ദേഹം പറഞ്ഞു. വന്നത് ഗുണ്ടകളാണ്. പരിപാടി നടത്താൻ അനുമതി ഉണ്ടായിരുന്നു. കല്ല് പിഴുത് മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടാ സംഘമാണ് എത്തിയത് എന്നും ജയരാജൻ പറഞ്ഞു. അതേസമയം, പ്രതിഷേധത്തിന് എത്തിയവരെ എല്ലാവർക്കും അറിയുന്നതാണെന്നും അവരെ ഗുണ്ടകളെന്ന് പറയാൻ ജയരാജന് അവകാശമില്ലെന്നും കണ്ണൂർ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് പ്രതികരിച്ചു.
Most Read: കോവിഡ്; ആശുപത്രി ഡിസ്‌ചാർജ് പോളിസി പുതുക്കി ആരോഗ്യവകുപ്പ്