തിരുവനന്തപുരം: സര്‍ക്കാറിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സജ്‌ഞീവനിയുടെ പ്രവർത്തനം വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതിന്റെ ഭാഗമായി മന്ത്രി ഇ സജ്‌ഞീവനിയിൽ പ്രവേശിച്ച് ഡോക്‌ടറെ കണ്ടു. കോവിഡ് പശ്‌ചാത്തലത്തില്‍ ധാരാളം പേര്‍ ഇ സജ്‌ഞീവനി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇ സജ്‌ഞീവനിയുടെ പ്രവര്‍ത്തനം, ഡോക്‌ടർമാരുടെ കണ്‍സള്‍ട്ടേഷന്‍, വെയിറ്റിംഗ് സമയം എന്നിവ മനസിലാക്കാനാണ് മന്ത്രി നേരിട്ട് ഇ സജ്‌ഞീവനി പ്ളാറ്റ്‌ഫോമില്‍ പ്രവേശിച്ചത്.
പേര് രജിസ്‌റ്റര്‍ ചെയ്‌ത് ടോക്കണ്‍ നമ്പര്‍ കിട്ടിയ ശേഷം ഒന്നര മിനിറ്റ് മാത്രമേ മന്ത്രിക്ക് ക്യൂവില്‍ കാത്തിരിക്കേണ്ടി വന്നുള്ളൂ. വീഡിയോ കോണ്‍ഫറന്‍സിലൂടെ തൃശൂരില്‍ നിന്നുള്ള ഡോക്‌ടർ അഭിന്യ ഓണ്‍ലൈനില്‍ വന്നു. ഇ സജ്‌ഞീവനിയുടെ പ്രവര്‍ത്തനം നേരിട്ട് മനസിലാക്കാനാണ് എത്തിയതെന്ന് മന്ത്രി ഡോക്‌ടറെ അറിയിച്ചു. രോഗികളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡോക്‌ടർ വ്യക്‌തമാക്കി. ഇന്ന് 50 രോഗികള്‍ക്ക് കണ്‍സള്‍ട്ടേഷന്‍ നല്‍കി. രാവിലെ 8 മണി മുതല്‍ ഉച്ചവരെയാണ് ഡ്യൂട്ടി സമയം. 90 ശതമാനവും സത്യസന്ധമായ രോഗികളാണെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു.
ഇ സജ്‌ഞീവനിയില്‍ ഡോക്‌ടർമാരെ കാണുന്നതിനുള്ള കാത്തിരിപ്പ് സമയം പരമാവധി കുറയ്‌ക്കാന്‍ കൂടുതല്‍ ഡോക്‌ടർമാരെ നിയമിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ ഇ സജ്‌ഞീവനി ശക്‌തിപ്പെടുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.
Read also: ബഹ്‌റൈനിൽ കാണാതായ 14കാരിയെ കണ്ടെത്തി; ഒരാൾ കസ്‌റ്റഡിയിൽ