പനാജി: കൂറുമാറ്റം തടയാന്‍ ഗോവയില്‍ സ്‌ഥാനാർഥികളെ കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്. 2017ലെ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്‌ഥാനാർഥികളെ സത്യം ചെയ്യിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതുവരെ പ്രഖ്യാപിച്ച 36 സ്‌ഥാനാർഥികളേയും അമ്പലത്തിലും പള്ളികളിലും എത്തിച്ചാണ് സത്യം ചെയ്യിപ്പിച്ചത്. ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്ന പ്രതിജ്‌ഞയാണ് കോണ്‍ഗ്രസ് എടുപ്പിച്ചിരിക്കുന്നത്.
പനാജിയിലെ മഹാലക്ഷ്‌മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലും ബെറ്റിമിലെ ഒരു മസ്‌ജിദിലും എത്തിയ സ്‌ഥാനാർഥികള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് പ്രതിജ്‌ഞയെടുത്തു.
“തങ്ങള്‍ 36 പേരും മഹാലക്ഷ്‌മി ദേവിയുടെ കാല്‍ക്കല്‍, ഞങ്ങള്‍ക്ക് ടിക്കറ്റ് തന്ന കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിശ്വസ്‌തരായി തുടരുമെന്ന് പ്രതിജ്‌ഞ ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്‌ഥാനാർഥികള്‍ ഏത് സാഹചര്യത്തിലും പാര്‍ട്ടിക്കൊപ്പമുണ്ടാകും എന്നും പ്രതിജ്‌ഞ ചെയ്യുന്നു”- എന്നായിരുന്നു കോണ്‍ഗ്രസ് സ്‌ഥാനാർഥികളുടെ സത്യവാചകം.
ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, ദിനേശ് ഗുണ്ടറാവു, ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ തുടങ്ങിയവരും സ്‌ഥാനാർഥികളെ അനുഗമിച്ചിരുന്നു. ദൈവത്തെ ഭയപ്പെടുന്ന ആളുകളാണ് ഞങ്ങൾ. അതിനാലാണ് കൂറുമാറില്ലെന്ന് പ്രതിജ്‌ഞയെടുക്കുന്നത്. തങ്ങളുടെ എംഎല്‍എമാരെ വേട്ടയാടാന്‍ ഒരു പാര്‍ട്ടിയെയും അനുവദിക്കില്ലെന്നും ചടങ്ങിന് ശേഷം ഗോവ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ ദിഗംബര്‍ കാമത്ത് പ്രതികരിച്ചു.
2017ലെ നിയമഭാ തിരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കേണ്ടി വന്നിരുന്നു. കൂറുമാറ്റ തന്ത്രവുമായി ബിജെപി ഇറങ്ങിയതോടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ മറുകണ്ടം ചാടുകയുണ്ടായി. 17 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസ് അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ട് പേര്‍ മാത്രമായി അവശേഷിക്കുന്ന അവസ്‌ഥയിൽ എത്തി.
Most Read: ട്രെയിനില്‍ രാത്രിയിലിനി ഉറക്കെ സംസാരം വേണ്ട; പിടി വീഴും