ന്യൂഡെൽഹി: ഗവർണർ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. സിപിഎം അംഗം ഡോ. വി ശിവദാസന്‍ എംപിക്കാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്. ഗവര്‍ണറുടെ നിയമനം, കാലാവധി, സ്‌ഥലം മാറ്റം എന്നിവയില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്ല്.
അതാത് സംസ്‌ഥാനങ്ങളിലെ എംഎല്‍എമാരും തദ്ദേശസ്‌ഥാപന ജനപ്രതിനിധികളും ചേര്‍ന്ന് ഗവർണറെ തിരഞ്ഞെടുക്കണമെന്നാണ് ഭേദഗതിയിലെ പ്രധാന നിര്‍ദ്ദേശം. ഭരണഘടനയുടെ 153, 155, 156 അനുഛേദങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് സ്വകാര്യ ബില്ലിലെ ആവശ്യം.
അതേസമയം അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് ആണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുക.
2007ലെ പൂഞ്ചി കമ്മീഷന്‍ റിപ്പോർട് അനുസരിച്ച് നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ ആ സ്‌ഥാനത്ത് തുടരുന്നത് രാഷ്‌ട്രപതിയുടെ ഇഷ്‌ടമനുസരിച്ച് മാത്രമാണ്. അതേസമയം ഗവര്‍ണറുടെ നിയമനം സര്‍ക്കാരുമായി ആലോചിച്ചേ തീരുമാനിക്കാവൂ എന്നും ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നുമാണ് സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്‌ഥാന സര്‍ക്കാരും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ക്കിടെ ഗവര്‍ണറുടെ അധികാര പരിധിയില്‍ സര്‍ക്കാര്‍ കൈകടത്താൻ ശ്രമിക്കുകയാണെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. ഗവര്‍ണറുടെ നിയമനത്തെ എതിര്‍ത്ത് സിപിഎമ്മും രംഗത്ത് വന്നിരുന്നു.
Most Read: റീജണൽ ഐഎഫ്എഫ്‌കെ; കൊച്ചിയിൽ ഇന്ന് തിരിതെളിയും