എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണകോടതി അപേക്ഷ സമർപ്പിച്ചു. ജഡ്‌ജി ഹണി എം വർഗീസാണ് വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഫെബ്രുവരി 16ആം തീയതിക്കകമായിരുന്നു വിചാരണ നടപടികൾ പൂർത്തിയാക്കേണ്ടിയിരുന്നത്.
നിലവിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിൽ കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ നടപടികൾ നീണ്ടുപോകുമെന്നും, അതിനാൽ 6 മാസത്തെ സമയം കൂടി അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ അന്വേഷണ ഉദ്യോഗസ്‌ഥനെതിരെ ദിലീപ് നല്‍കിയ കോടതിയലക്ഷ്യ ഹരജി, സാക്ഷികളെ വീണ്ടും വിസ്‌തരിക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പദവി ഒഴിഞ്ഞ സംഭവം തുടങ്ങിയവ അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിൽ ഇതുവരെ 210 സാക്ഷികളെയാണ് വിചാരണകോടതി വിസ്‌തരിച്ചത്. കൂടാതെ പ്രോസിക്യൂഷന്റെ 500ഓളം രേഖകളും, പ്രതിഭാഗത്തിന്റെ 50ഓളം രേഖകളും പരിശോധിക്കുകയും ചെയ്‌തു. 84 തൊണ്ടിസാധനങ്ങളുടെ പരിശോധനയും പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം കേസിലെ തുടരന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട് നാളെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിക്കും.
Read also: ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്‌ച; തഹസിൽദാർക്ക് സസ്‌പെൻഷൻ