ന്യൂഡെൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം ഇത്രയും വഷളാക്കിയതില്‍ മോദി സര്‍ക്കാരിന്റെ പിഴവുകൾ തുറന്നുകാട്ടി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. ദി ഗാര്‍ഡിയന്‍, വാള്‍ സ്ട്രീറ്റ് ജേണല്‍, ടൈം മാഗസിന്‍, ബിബിസി, ദി ഇക്കണോമിസ്‌റ്റ്, അല്‍ ജെസീറ, ടൈംസ്, വാഷിംഗ്‌ടൺ പോസ്‌റ്റ്, ഫിനാന്‍ഷ്യല്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാദ്ധ്യമങ്ങളെല്ലാം ബിജെപി സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നു.
പിടിപ്പുകേടുകള്‍ തുടര്‍ന്നാല്‍ ചരിത്രം മോഡിയെ പൊതുജനാരോഗ്യത്തെ വിനാശത്തിലേക്ക് നയിച്ച വ്യക്‌തിയെന്ന് വിലയിരുത്തുമെന്നും മാദ്ധ്യമങ്ങള്‍ ഓര്‍മപ്പെടുത്തി. കോവിഡ് രണ്ടാം തരംഗം വ്യാപിക്കാൻ തുടങ്ങിയതിന് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയിരുന്നു. മരണനിരക്ക് ഉയരുന്നതും മെഡിക്കൽ ഓക്‌സിജൻ അഭാവം, കൃത്യമായ ചികിൽസ ലഭ്യമാക്കാൻ കഴിയാത്ത സ്‌ഥിതി എന്നിവവയുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമിത ആത്‌മവിശ്വാസം രാജ്യത്തെ വിനാശകരമായ സ്‌ഥിതിയിലേക്ക് എത്തിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ദി ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍ എഴുതി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ മോഡിയെ ഡൊണാൾഡ് ട്രംപിനോടാണ് ഗാര്‍ഡിയന്‍ ഉപമിക്കുന്നത്.
ഇത് നരകമാണ് എന്ന തലക്കെട്ടിലാണ് ഇന്ത്യയുടെ കോവിഡ് പ്രതിസന്ധിയിലേക്ക് നയിച്ച മോഡിയുടെ വീഴ്‌ചകളെക്കുറിച്ച് ടൈം മാസിക ലേഖനം പ്രസിദ്ധീകരിച്ചത്. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും ബിജെപി നേതൃത്വവും സര്‍ക്കാരുകളും കുംഭമേള നടത്താന്‍ ആഹ്വാനം ചെയ്തെന്നും, ഓക്‌സിജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും ലേഖനത്തിൽ പറയുന്നു. രാജ്യത്ത് കോവിഡ് മരണം മറച്ചുവയ്‌ക്കുന്നുവെന്ന് തെളിവ് സഹിതം ലേഖനം തുറന്നു കാട്ടുകയും ചെയ്‌തു.
തയ്യാറെടുപ്പുകളുടെ അലംഭാവമാണ് ഈ വിനാശകരമായ സാഹചര്യത്തിലേക്ക് നയിച്ചത്. ഇത് ആരോഗ്യ പ്രതിസന്ധിക്കും ഇന്ത്യയില്‍ മനുഷ്യ ദുരന്തത്തിനും ഇടയാക്കിയെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട് ചെയ്‌തത്. നിയന്ത്രണങ്ങളില്‍ വേഗത്തില്‍ ഇളവ് നല്‍കിയതും ഇഴഞ്ഞ് നീങ്ങുന്ന വാക്‌സിനേഷന്‍ ക്യാംപയിനും സ്‌ഥിതി മോശമാക്കി, വിവിധ സംസ്‌ഥാനങ്ങളില്‍ ഉണ്ടായ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ചും വാഷിംഗ്‌ടൺ പോസ്‌റ്റ് പത്രം ചൂണ്ടിക്കാട്ടുന്നു.
Read Also: രാജ്യതലസ്‌ഥാനം കത്തുന്നു; ഓരോ മണിക്കൂറിലും ജീവന്‍ വെടിയുന്നത് 12 പേർ