ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും ഉയര്‍ച്ച. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തത്. 97504 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ലോകത്തു തന്നെ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നു. 4659918 ആളുകള്‍ക്കാണ് നിലവില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 958316 ആളുകളാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയില്‍ ഉള്ളത്. 3701602 ആളുകള്‍ രാജ്യത്ത് ഇതുവരെ രോഗമുക്തരായിട്ടുണ്ട്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1201 ആളുകള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 77472 ആയി ഉയര്‍ന്നു. മഹാരാഷ്‌ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുകയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ കോവിഡ് കേസുകളില്‍ 48 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇന്നലെ മാത്രം കാല്‍ ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് മഹാരാഷ്‌ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം പത്ത് ലക്ഷം കടന്നു. ആന്ധ്രയിലും കര്‍ണാടകയിലും സ്ഥിതി വ്യത്യസ്‌തമല്ല. ഇന്നലെ മാത്രം രണ്ട് സംസ്ഥാനങ്ങളിലും പതിനായിരത്തിനടുത്ത് ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ 9999 ആളുകള്‍ക്കും കര്‍ണാടകയില്‍ 9464 ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.