ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ട്രാക്‌ടർ റാലി സഘർഷഭരിതമായ സംഭവത്തിൽ ഡെൽഹി പോലീസിനെ വിമർശിച്ച് കർഷക യൂണിയൻ. ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾക്ക് ഉത്തരവാദി ഡെൽഹി പോലീസും പ്രാദേശിക ഭരണകൂടവുമാണെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) കുറ്റപ്പെടുത്തി.
ട്രാക്‌ടർ മാർച്ചിന് അനുവദിച്ചിട്ടുള്ള പാതയാണ് കർഷകർ പിന്തുടർന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു, എന്നാൽ ചില സ്‌ഥലങ്ങളിൽ കർഷകരെ ആശയക്കുഴപ്പത്തിൽ ആക്കാൻ ബാരിക്കേഡുകൾ ഉപയോഗിച്ച് വഴി അടയാളപ്പെടുത്തിയിരുന്നില്ല എന്നും യൂണിയൻ വ്യക്‌തമാക്കി.
“റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ഇന്ന് ട്രാക്‌ടർ മാർച്ചിൽ പങ്കെടുത്ത എല്ലാവരോടും ഞങ്ങൾ പൂർണ ഹൃദയത്തോടെ നന്ദി പറയുന്നു. ചില അഭികാമ്യമല്ലാത്ത ഘടകങ്ങൾ സൃഷ്‌ടിച്ച അസുഖകരമായ സംഭവങ്ങളെ (അക്രമത്തെ) ബികെയു ശക്‌തമായി അപലപിക്കുന്നു. ഇന്ന് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു,” – ബികെയു പ്രസ്‌താവനയിൽ പറഞ്ഞു.
സമാധാനപരമായ പ്രതിഷേധത്തിനാണ് തങ്ങൾ ആഹ്വാനം ചെയ്‌തത്. ഇന്ന് ഡെൽഹിയിൽ നടന്ന അക്രമത്തിൽ ഉൾപ്പെട്ടവരുമായി ഉള്ള ബന്ധം വേർപെടുത്തുകയാണെന്നും കർഷക യൂണിയൻ വ്യക്‌തമാക്കി.
അതേസമയം, കർഷക പരേഡ് നിർത്തി വെക്കുന്നതായി സംയുക്‌ത കിസാൻ മോർച്ച പറഞ്ഞു. സമാധാനപരമായി സമരം തുടരും. ഡെൽഹിയിൽ ഉള്ളവർ സമര കേന്ദ്രങ്ങളിലേക്ക് മടങ്ങണമെന്നും സംയുക്‌ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
Also Read: സംഘർഷം ശാന്തമാകുന്നു; തലസ്‌ഥാനത്ത് നിന്ന് ഒരു വിഭാഗം കർഷകർ മടങ്ങിത്തുടങ്ങി