ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് അരങ്ങേറിയ സംഘർഷം ശാന്തമാകുന്നു. ഒരു വിഭാഗം കർഷകർ മടങ്ങിത്തുടങ്ങി. വരും മണിക്കൂറുകളിൽ കർഷകർ പൂർണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം. പത്ത് മണിക്കൂറിലേറെ നീണ്ട സംഘർഷങ്ങൾക്ക് ശേഷം ഡെൽഹി പൂർവ സ്‌ഥിതിയിലേക്ക് മടങ്ങുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.
സമാധാനപരമായി നീങ്ങിയ ട്രാക്‌ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമാണ് കാണാൻ സാധിച്ചത്. എട്ട് മണിയോടെ ബാരിക്കേഡുകൾ തുറന്നു നൽകുമെന്നാണ് പൊലീസ് അറിയിച്ചതെങ്കിലും വാക്ക് പാലിച്ചില്ല. പൊലീസ് സ്‌ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി.
ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. കർഷകർക്ക് നേരെ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. അതേസമയം ഡെൽഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങൾക്കൊപ്പം ഉള്ളവർ അല്ലെന്ന് സംയുക്‌ത സമരസമിതി അറിയിച്ചു. ഡെല്‍ഹി ഐടിഒയില്‍ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു.
പൊലീസ് വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം തങ്ങള്‍ വെടിവെച്ചിട്ടില്ലെന്നും ട്രാക്‌ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നും ഡെല്‍ഹി പൊലീസ് ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന വെടിവെപ്പിലാണ് ട്രാക്‌ടര്‍ മറിഞ്ഞതെന്ന് ആരോപിച്ച് മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധിച്ചു. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗവും ചേർന്നു. കര്‍ഷകരെ നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ ഇറക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.
Read also: കർഷക പ്രക്ഷോഭത്തിൽ വിറച്ച് കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ