ശ്രീകൃഷ്‌ണപുരം: ബുധനാഴ്‌ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും പാലക്കാട് ശ്രീകൃഷ്‌ണപുരത്ത് വ്യാപക നാശം. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. മുപ്പതോളം വൈദ്യുത തൂണുകൾക്ക് കേടുപറ്റിയതായി കെഎസ്ഇബി അറിയിച്ചു. പുളിയകാട്ടുതെരുവ്, വലമ്പിലിമംഗലം നീറേങ്കിൽപ്പടി, കരിമ്പുഴ, കൊട്ടേക്കാവ് റോഡ്, ശ്രീകൃഷ്‌ണപുരം പഞ്ചായത്ത് പരിസരങ്ങളിലാണ് വൈദ്യുത തൂണുകൾക്ക് കേടുപറ്റിയത്.
ശ്രീകൃഷ്‌ണപുരം പഞ്ചായത്തിൽ 6 കർഷകരുടെ 1,600 വാഴകൾ നശിച്ചതായി പരാതി ലഭിച്ചതായി കൃഷി ഓഫീസർ ശ്രീകുമാർ അറിയിച്ചു. ഈശ്വരമംഗലം മുക്കിരിക്കാട് കോളനിയിൽ പിസി ഗോപാലന്റെ മുന്നൂറോളം നേന്ത്രവാഴകൾ കാറ്റിൽ നശിച്ചു. വലമ്പിലിമംഗലം കുഴിയിൽ രാമകൃഷ്‌ണന്റെ 300 വാഴകളും പൂക്കോട്ടിൽ രാധാകൃഷ്‍ണന്റെ 700 വാഴകളും നശിച്ചു. പാട്ടത്തിനെടുത്ത സ്‌ഥലത്ത് കൃഷിയിറക്കിയ വാഴകളാണ് നശിച്ചത്.
റബർ, കവുങ്ങ് കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്. ശ്രീകൃഷ്‌ണപുരം ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഓടുകൾക്ക് സോളാർ പാനൽ വീണ് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു.
Read also: കുളിക്കാനിറങ്ങിയ വിദ്യാർഥിയെ തിരയിൽ പെട്ട് കാണാതായി