ന്യൂഡെൽഹി: പാർലമെന്റിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേര് പരാമർശിച്ചതിൽ പ്രതിപക്ഷ വിമർശനം ഉയരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ആരുടേയും പിതാവിനോ മുത്തച്ഛനോ എതിരെയല്ല, ഒരു മുൻ പ്രധാനമന്ത്രിക്ക് എതിരെയാണ് സംസാരിച്ചതെന്ന് മോദി പറഞ്ഞു.
“ആരുടെയും അച്ഛനും മുത്തച്ഛനും എതിരായി സംസാരിച്ചിട്ടില്ല… ഒരു മുൻ പ്രധാനമന്ത്രി പറഞ്ഞത് ഞാൻ പറഞ്ഞു… അറിയാനുള്ള അവകാശം രാജ്യത്തുണ്ട്. ഞങ്ങൾ നെഹ്‌റുജിയെ പരാമർശിക്കുന്നില്ലെന്ന് അവർ പറയുന്നു. ഞങ്ങൾ അങ്ങനെ ചെയ്‌താൽ, അതും പ്രശ്‌നമാകുന്നു, ഈ ഭയം എന്താണെന്ന് മനസിലാകുന്നില്ല,”- പ്രധാനമന്ത്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ബജറ്റ് സമ്മേളനത്തിൽ, രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി മോദി പാർലമെന്റിന്റെ ഇരുസഭകളിലും ജവഹർലാൽ നെഹ്‌റുവിന്റെ പേര് ഒന്നിലധികം തവണ പരാമർശിച്ചിരുന്നു.
“ഞാൻ നെഹ്‌റുവിന്റെ പേര് വേണ്ടത്ര പരാമര്‍ശിക്കുന്നില്ലെന്ന് നിങ്ങൾ പരാതിപ്പെടുന്നു. ഇന്ന് ഞാൻ നെഹ്‌റുജിയെക്കുറിച്ച് മാത്രമേ സംസാരിക്കൂ. ആസ്വദിക്കൂ. ഗോവ വിമോചന സമരത്തോട് മുഖം തിരിച്ചയാളാണ് മുൻ പ്രധാനമന്ത്രി നെഹ്റു. പണ്ഡിറ്റ് നെഹ്‌റുവിന് തന്റെ അന്താരാഷ്‌ട്ര പ്രതിച്ഛായയെക്കുറിച്ച് മാത്രമാണ് ആശങ്കയെന്ന് അക്കാലത്ത് പത്രങ്ങൾ പറഞ്ഞു.
തന്റെ നിക്ഷിപ്‌ത താൽപര്യത്തിനായി, അദ്ദേഹം ഗോവയെ അവഗണിച്ചു, ഗോവക്കാർക്ക് നേരെ വിദേശ ഭരണകൂടം വെടിയുതിർത്തപ്പോൾ ഒരു നടപടിയും അദ്ദേഹം എടുത്തില്ല. അപ്പോൾ പ്രധാനമന്ത്രി സത്യാഗ്രഹികൾക്ക് സഹായം നിഷേധിച്ചു, കേന്ദ്രം പിന്തുണക്കാതെ വന്നതോടെ സംസ്‌ഥാനം 15 വർഷം കൂടി വിദേശ ഭരണത്തിൽ കഴിയേണ്ടി വന്നു,”- ഗോവൻ വിമോചന പ്രക്ഷോഭം വീണ്ടും ഓർമിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
#WATCH | “Didn’t speak against anyone’s father/grandfather…I said what a former PM had said…It’s the right of the nation (to know).They say we don’t mention Nehru ji. If we do, then too there’s difficulty.Don’t understand this fear,” PM over speaking on Pt Nehru in Parliament pic.twitter.com/HwkjrhOElh
— ANI (@ANI) February 9, 2022
Most Read: ലോക റെക്കോർഡുകൾ സ്വന്തമാക്കി മൂന്ന് വയസുകാരി സാൻവി!