തിരുവനന്തപുരം: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുത്തതിനുള്ള കാരണം കാണിക്കൽ നോട്ടീസിന് വ്യക്‌തമായ മറുപടി നൽകുമെന്ന് കെവി തോമസ്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവർത്തിച്ച അദ്ദേഹം നോട്ടീസിന് ഉടൻ മറുപടി നൽകുമെന്നും പ്രതികരിച്ചു. താൻ ഒരു തെറ്റും ചെയ്‌തിട്ടില്ല. കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്ക സമിതി തനിക്കെതിരെ എന്ത് നടപടി എടുത്താലും അംഗീകരിക്കും. കോൺഗ്രസിനൊരു പാരമ്പര്യമുണ്ട്. പാർട്ടിയിൽ തുടരാൻ തന്നെയാണ് തീരുമാനം. അച്ചടക്ക സമിതിക്ക് സുധാകരൻ നൽകിയ പരാതി പരിശോധിക്കട്ടേയെന്ന് ആവർത്തിച്ച കെവി തോമസ് എന്ത് നടപടിയായാലും അംഗീകരിക്കുമെന്നും വ്യക്‌തമാക്കി. 2008 മുതലുള്ള കാര്യങ്ങൾ മറുപടിയിൽ വിശദീകരിക്കും. ഞാനാണോ, അവരാണോ ശരിയെന്ന് കമ്മിറ്റി പരിശോധിക്കട്ടെയെന്നും കെവി തോമസ് പ്രതികരിച്ചു.
പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിന് അച്ചടക്ക സമിതിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഒരാഴ്‌ചക്കകം മറുപടി നൽകണമെന്നാണ് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ആവശ്യം. കെവി തോമസിനെതിരായ നടപടി ചർച്ച ചെയ്യാൻ ഡെൽഹിയിൽ ചേർന്ന എഐസിസി അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം.
കെവി തോമസ് കോൺഗ്രസിനെ ഒറ്റുകൊടുത്തെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആരോപണം. ആത്‌മാർഥതയുള്ള കോൺഗ്രസുകാരനാണ് തോമസെങ്കിൽ പ്രവർത്തകരുടെ വികാരം ചവിട്ടിമെതിച്ച് കൊണ്ട് സിപിഎം വേദിയിൽ പോയി പ്രസംഗിക്കാൻ അദ്ദേഹത്തിനാവില്ലെന്നും സുധാകരൻ പറഞ്ഞു. ശനിയാഴ്‌ച നടന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലാണ് കെവി തോമസ് പങ്കെടുത്തത്.
Most Read: മായമില്ലാതെ രുചി ഉറപ്പാക്കും; എല്ലാ ജില്ലകളിലും ഭക്ഷ്യപരിശോധനാ ലാബുകൾ സജ്‌ജം