വടക്കഞ്ചേരി: മംഗലം ഡാമിൽ നിന്നുള്ള മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടത്തിൽ വലഞ്ഞ് ടൗണും പരിസരവും. മണ്ണുലോറികളുടെ സഞ്ചാരം മൂലം ഇവിടെ പൊടിശല്യം രൂക്ഷമാകുകയാണ്. ഇടവിട്ട് നിരവധി തവണ റോഡിൽ വെള്ളം നനക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. കടകൾക്ക് ഉള്ളിലെല്ലാം പൊടി കയറി സാധനങ്ങൾക്ക് വലിയ നഷ്‌ടം ഉണ്ടാകുന്നതായും പരിസരത്തെ വ്യാപാരികൾ പറയുന്നു.
കാൽനടയാത്രക്കാരും പൊടി ശല്യം സഹിക്കാൻ കഴിയാത്ത അവസ്‌ഥയാണ്. റോഡ് നനക്കാൻ എടുക്കുന്ന വെള്ളം ഡാമിലെ തന്നെ കലക്കവെള്ളമായതിനാൽ വെള്ളം ഉണങ്ങുമ്പോൾ പിന്നെയും പൊടി കൂടുതലാകും. വലിയ നൂറോളം ടോറസുകളിലാണ് ദിവസേന ഇവിടെനിന്ന് മണ്ണ് കയറ്റി പോകുന്നത്.
ഡാമിൽ നിന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നിറക്കുമ്പോൾ അമർത്തി നിറക്കുന്നുണ്ടെകിലും റോഡിലെ കുഴികളിൽ ചാടുമ്പോൾ വാഹനത്തിൽ നിന്നും മണ്ണ് താഴെ വീണുകയാണ് പതിവ്. പൊൻകണ്ടം റോഡിൽ പാണ്ടിക്കടവ് ഭാഗത്ത് ടാർ റോഡ് കാണാത്ത വിധം മൺറോഡ് പോലെയായി. വീതി കുറഞ്ഞ റോഡുകളിലൂടെ ടോറസുകൾ അമിത വേഗതയിൽ പോകുന്നത് അപകട സാധ്യതയുണ്ടാക്കുന്നതായും പരാതി ഉയരുന്നുണ്ട്. പൊടിശല്യം ഒഴിവാക്കാനും ലോറികൾ വേഗത കുറച്ച് പോകുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read also: ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം; കസ്‌റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചു