കൊച്ചി: ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവത്തിൽ പോലീസ് കസ്‌റ്റഡിയിലെടുത്ത 80 വയസുകാരനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്‌ജിതമാക്കി. മാളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ ഇന്നലെ രാത്രിയോടെയാണ് ആലുവ സ്വദേശിയായ വയോധികനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാൾ വനം വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്‌ഥനാണ്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല. ഇയാളുടെ വീട്ടുകാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മാളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
വയോധികൻ കുറ്റം നിഷേധിച്ച സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തോക്ക് ഉപയോഗ ശൂന്യമാണെന്ന് ശാസ്‌ത്രീയ പരിശോധനയിൽ വ്യക്‌തമായിരുന്നു. ഈസ്‌റ്ററിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പശ്‌ചാത്തലത്തിൽ പരിഭ്രാന്തി സൃഷ്‌ടിക്കാനുള്ള ശ്രമമാണോ ഇതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read also: ധർമ്മടത്ത് മുഖ്യമന്ത്രിയുടെ റോഡ് ഷോ പുരോഗമിക്കുന്നു; ഷോയിൽ ചലച്ചിത്ര താരങ്ങളും