മലപ്പുറം: പുരയിടത്തില്‍ നിന്ന് നിധി കുഴിച്ചെടുത്ത് നല്‍കാം, ചൊവ്വാദോഷം മാറ്റിത്തരും എന്നീ വാഗ്‌ദാനങ്ങള്‍ നല്‍കി പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍. കഴിഞ്ഞ ഒന്‍പത് മാസമായി ഒഴിവില്‍ കഴിയുകയായിരുന്ന കൂപ്ളിക്കാട് രമേശനാണ് അറസ്‌റ്റിലായത്. കൊല്ലം പുനലൂര്‍ കുന്നിക്കോട് വാടകവീട്ടില്‍ കഴിയുകയായിരുന്നു പ്രതി.
രമേശന്‍ നമ്പൂതിരി, രമേശന്‍ സ്വാമി, സണ്ണി എന്നീ പേരുകളിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പ്രത്യേക പൂജകള്‍ നടത്തി നിധിയെടുത്ത് നല്‍കും, ചൊവ്വാദോഷം മാറ്റിത്തരും എന്ന് പറഞ്ഞ് ആളുകളെ വലയിലാക്കിയുള്ള തട്ടിപ്പുകളില്‍ പെട്ടത് നിരവധി യുവതികളാണ്.
വണ്ടൂര്‍ സ്വദേശിനിയില്‍ നിന്ന് 1.10 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോള്‍ അറസ്‌റ്റിലായത്. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 പവന്റെ സ്വര്‍ണം തട്ടി. ഇവരുടെ പക്കല്‍ നിന്ന് നിധി കുഴിച്ചെടുക്കാനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും വീടിന് ചുറ്റും നിരവധി കുഴികളെടുത്ത് വീടും പറമ്പും താമസ യോഗ്യമല്ലാതാക്കുകയും ചെയ്‌തു.
സമാനമായ രീതിയില്‍ വയനാട് മീനങ്ങാട് സ്വദേശിനിയില്‍ നിന്ന് എട്ട് പവനും കൈക്കലാക്കി. രണ്ട് കുട്ടികളുള്ള കോഴിക്കോട് സ്വദേശിനിയുമായി പ്രണയത്തിലായി അവരെ വിവാഹം കഴിച്ചു. രണ്ട് പെണ്‍കുട്ടികളായ ശേഷം 2019ല്‍ അവരെ ഉപേക്ഷിക്കുകയും ചെയ്‌തു.
പിന്നീട് മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇവരുമൊന്നിച്ച് കൊല്ലത്ത് ആഡംബരമായി താമസിക്കുമ്പോഴായിരുന്നു അറസ്‌റ്റ്. വയനാടുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ആദ്യ ഭാര്യ, നാട്ടുകാര്‍ എന്നിവരുമായി പ്രതി വര്‍ഷങ്ങളായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. രമേശനെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
Also Read: മഴ മൂലം വൈദ്യുതി ഉപഭോഗം കുറഞ്ഞു; കേരളത്തിൽ ലോഡ്ഷെഡിംഗ് ഉണ്ടായേക്കില്ല