തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടർച്ചയായി പെയ്‌ത ശക്‌തമായ മഴകാരണം വൈദ്യുതി പ്രതിസന്ധിക്ക് അയവുവരുന്നു. നിലവിലെ സ്‌ഥിതി തുടരുകയാണെങ്കിൽ ഈ മാസം 19ന് ശേഷവും ലോഡ്ഷെഡിംഗ് വേണ്ടിവരില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് ഊർജ പ്രതിസന്ധി എന്ന റിപ്പോർട്ടുകളായിരുന്നു പറത്തു വന്നിരുന്നത്.
കൽക്കരി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഉത്തരേന്ത്യയിലെ പല സംസ്‌ഥാനങ്ങളിലും ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയിരുന്നു. കേരളത്തിലും ഇത്തരത്തിൽ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. കൽക്കരി ക്ഷാമം നീണ്ടു പോവുകയും വാങ്ങുന്ന വൈദ്യുതിയിൽ പ്രതിദിനം 400 മെഗാവാട്ട് കുറവ് ഉണ്ടാകുകയും ചെയ്‌താൽ ഈ മാസം 19ന് ശേഷം ലോഡ്ഷെഡിംഗ് ഏർപ്പെടുത്താനായിരുന്നു നീക്കം.
എന്നാൽ തിങ്കളാഴ്‌ച മുതൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ ലഭിച്ചതോടെ സാഹചര്യം മാറുകയായിരുന്നു. കാലാവസ്‌ഥ മാറി ചൂട് കുറഞ്ഞതോടെ ജനങ്ങളുടെ വൈദ്യുത ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായ ദിവസങ്ങളിലേത് പോലെ കരാർപ്രകാരം ലഭിക്കേണ്ട 300 മെഗവാട്ട് വൈദ്യുതി ഇപ്പോഴും കുറവാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഉപഭോഗം കുറഞ്ഞതിനാൽ പ്രതിദിനം ഈ 300 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യം വേണ്ടി വരുന്നില്ല. അതിനാൽ മിച്ചമുണ്ടായിരുന്ന 50 മെഗാവാട്ട് വൈദ്യുതി വൈദ്യുതി ബോർഡിന് പവർ എക്സ്ചേഞ്ചിൽ വിൽക്കാനും സാധിച്ചു. നിലവിലെ സ്‌ഥിതി ഈ മാസം 19ന് ശേഷവും തുടർന്നാൽ ലോഡ്ഷെഡിംഗ് വേണ്ടി വരില്ലെന്നാണ് കെഎസ്ഇബി വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
Read Also: നീലഗിരിയിൽ നാല് പേരെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചു