കോഴിക്കോട്: പിഎം താജ് റോഡിലെ യൂണിയൻ ബാങ്ക് ശാഖയിൽ സ്വർണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയംവെച്ച് 1.69 കോടി രൂപ തട്ടിയ കേസിലെ പ്രതി മണിചെയിൻ മാതൃകയിലുള്ള മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ (എൽഎൽഎം) കണ്ണിയെന്ന് പോലീസ്.
ഒന്നാം പ്രതി വയനാട് മണവയൽ അങ്ങാടിശ്ശേരി പുതിയേടത്ത് വീട്ടിൽ കെകെ ബിന്ദുവിനാണ് മണിചെയിൻ ഇടപാടുള്ളത്. മൂന്ന് ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ ലഭിച്ച ഇവരെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് മണിചെയിൻ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. വലിയ സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് ഇവർ നിരവധി നിരപരാധികളെയും ഇടപാടിൽ കണ്ണിചേർത്തിരുന്നു. ഇതിനടക്കമുള്ള തുക കണ്ടെത്താനാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
പ്രതി 90 ലക്ഷത്തോളം രൂപക്ക് മുക്കുപണ്ടം വാങ്ങിയ തൃശൂരിലെ ആഭരണ നിർമാണ ശാലയിൽ പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. ആഭരണം വാങ്ങി മറ്റുള്ളവരെ കൂടി ഉപഭോക്‌താവാക്കുന്ന രീതിയിലാണ് എൽഎൽഎം പ്രവർത്തിക്കുന്നത്. നിയമാനുസൃതമായ രീതിയിലാണ് മുക്കുപണ്ടം ഇവിടെ വിൽപ്പന നടത്തുന്നതെന്നും പോലീസ് അറിയിച്ചു.
തട്ടിപ്പ് നടത്തിയ യൂണിയൻ ബാങ്കിൽ ഇവരുടെ ലോക്കറിൽ നിന്നും മുക്കുപണ്ടം പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്‌റ്റഡി ആവസാനിച്ചതിനെ തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മാറ്റി. 2020 ഫെബ്രുവരി മുതൽ 9 അക്കൗണ്ടുകളിൽ നിന്നായി 44 തവണയാണ് ഇവർ മുക്കുപണ്ടം പണയംവെച്ചത്.
Read also: വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം വേണം; അദാര്‍ പൂനവാല