പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 240 ഗ്രാം സ്വർണവുമായി മംഗളൂരു ബാഡ്കൽ സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇബ്രാഹിം ഖാൻ(26), സലീം ഹസൻ(29) എന്നിവരെയാണ് റെയിൽവേ സംരക്ഷണ സേന കുറ്റാന്വേഷണ വിഭാഗവും കസ്‌റ്റംസും ചേർന്ന് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമം നടത്തിയത്.
സ്വർണം കണ്ടെത്തിയതിന് ഒപ്പം തന്നെ ലക്ഷങ്ങൾ വിലവരുന്ന വിദേശ നിർമിത ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ധൻബാദ്–ആലപ്പുഴ സ്‌പെഷ്യൽ ട്രെയിനിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ചെറിയ ഉരുള രൂപത്തിൽ ആക്കിയ 11 ലക്ഷം രൂപയുടെ സ്വർണമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൂടാതെ വിദേശ നിർമിത ഉപകരണങ്ങൾ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു.
കസ്‌റ്റംസ് സൂപ്രണ്ട് കെ ഉണ്ണിക്കൃഷ്‌ണൻ, ഇൻസ്‌പെക്‌ടർ പി മനീഷ്, ആർപിഎഫ് ഇൻസ്‌പെക്‌ടർ രോഹിത് കുമാർ, എഎസ്ഐ കെ സജു, വി സവിൻ, അബ്‌ദുൾ സത്താർ, കെ അശോക്, ഒകെ അജീഷ് എന്നിവർ ചേർന്നാണു സ്വർണം പിടികൂടിയത്.
Read also : കോവിഡ് വ്യാപനം; ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം റദ്ദ് ചെയ്യണമെന്ന് ലേബർ പാർട്ടി