അഹമ്മദാബാദ്: നഗരങ്ങളിൽ കന്നുകാലികൾ അലഞ്ഞു തിരിയുന്നത് നിയന്ത്രിക്കാൻ നിയമം പാസാക്കി ഗുജറാത്ത്. 6 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഗുജറാത്ത് മന്ത്രിസഭ നിയമം പാസാക്കിയത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയും ചെയ്‌തു.
പൊതുവഴികളിൽ വർധിച്ചു വരുന്ന കന്നുകാലി ശല്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിയമം പാസാക്കിയത്. പുതിയ നിയമപ്രകാരം അനുവാദമില്ലാതെ കന്നുകാലികളെ പട്ടണങ്ങളിൽ അഴിച്ചു വിടുന്നത് ഒരു വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്. സംസ്‌ഥാനത്തെ എട്ടു മുനിസിപ്പൽ കോർപ്പറേഷനുകളിലും 126 മുനിസിപ്പാലിറ്റികളിലും നിയമം ബാധകമാണ്. ഇവിടങ്ങളില്‍ കന്നുകാലികളെ വളര്‍ത്തുന്നവര്‍ ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. ഇത് പ്രകാരം ഉള്ള തിരിച്ചറിയല്‍ കാര്‍ഡ് ഒരോ കന്നുകാലിയുടെയും കഴുത്തില്‍ ഇടുകയും വേണമെന്നാണ് പുതിയ നിയമത്തിൽ വ്യക്‌തമാക്കുന്നത്.
ലൈസൻസില്ലാത്ത കാലികളെ കണ്ടുകെട്ടാനും, ഉടമയ്‌ക്ക് ഒരു വർഷം വരെ തടവും 50,000 രൂപ പിഴയും ശിക്ഷയായി വിധിക്കാനും നിയമത്തിൽ വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ ലൈസൻസുള്ള കാലികളെ അഴിച്ചുവിട്ടാൽ 5000 രൂപ ആദ്യതവണയും 10,000 രൂപ രണ്ടാംതവണയും പിഴ വിധിക്കും. കൂടാതെ കാലികളെ പിടികൂടുന്ന നഗരസഭാ ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയാല്‍ അത് ഒരു വര്‍ഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണ്. പശു, കാള, എരുമ, പോത്ത്, ആട്, കഴുത തുടങ്ങിയ വളർത്തു മൃഗങ്ങൾ ഒക്കെ ഈ നിയമത്തിന്റെ കീഴില്‍പ്പെടും.
Read also: ‘മന്‍സിയയുടെ നൃത്തം ഹിന്ദുക്കളോടുള്ള വെല്ലുവിളി, എല്ലാ അഹിന്ദുക്കളേയും വിലക്കണം’; കോടതിയില്‍ ഹരജി