ചണ്ഡിഗഢ്: കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കര്‍ഷകര്‍ പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് ചെറുത്ത് നിൽപ്പിന്റെ ഭാഗമായാണ് പോലീസ് പ്രതികരിച്ചതെന്നാണ് ഖട്ടാര്‍ പറഞ്ഞത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബിജെപി ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. തുടർന്ന് യോഗത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുകയും പോലീസ് ലാത്തി വീശുകയും ചെയ്‌തു. പോലീസ് നടപടിയിൽ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. ഈ നടപടിയെ ന്യായീകരിച്ചാണ് ഖട്ടാര്‍ രംഗത്ത് വന്നിരിക്കുന്നത്.
“പ്രതിഷേധമാണ് ലക്ഷ്യമിട്ടിരുന്നത് എങ്കിൽ അത് സമാധാനപരമായ രീതിയില്‍ ആവണമായിരുന്നു. അങ്ങനെയെങ്കില്‍ അവരെ ആരും തടയില്ലായിരുന്നു. എന്നാല്‍ അവര്‍ റോഡ് തടയുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്‌തു. പോലീസ് ക്രമസമാധാനം സംരക്ഷിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്‌തത്”- ഖട്ടാര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, കര്‍ഷക പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ തലയ്‌ക്ക് പരിക്കേറ്റ സുശീല്‍ കാജള്‍ എന്ന കര്‍ഷകൻ ഇന്ന് മരണപ്പെട്ടു. കര്‍ണാല്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ മരണകാരണം ആക്രമണത്തിനിടെ ഉണ്ടായ ഹൃദയ സ്‌തംഭനമാണെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
Read also: മുഖ്യമന്ത്രി ഹിന്ദു വംശഹത്യയെ ന്യായീകരിക്കുന്നു; വി മുരളീധരൻ