മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ കസ്‌റ്റഡിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ്.
ഹർത്താൽ മറവിൽ ഭരണകൂടത്തെ വെല്ലുവിളിച്ച് നടത്തിയ അഴിഞ്ഞാട്ടത്തിലാണ് പൊന്നാനിയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും അറസ്‌റ്റിലായത്. കെഎസ്‌ആർടിസി ബസിനു നേരെ കല്ലെറിഞ്ഞ മൂന്ന് പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർക്ക് എതിരെ പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്‌ട് പ്രകാരവും വധശ്രമത്തിനും ഉൾപ്പടെയുള്ള വകുപ്പുകളാണ് ചാർജ് ചെയ്‌തത്.
മുബഷിര്‍(22). മുഹമ്മദ് ഷരീഫ് (28), റാസിഖ് (32) എന്നിവരാണ് പിടിയിലായത്. രാവിലെ ഒമ്പതിന് ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്‌ആർടിസി ബസിനെ ആനപ്പടിയില്‍ വെച്ച് മുഖം മൂടിയണിഞ്ഞ മൂന്ന് പേര്‍ ബൈക്കിലെത്തി കല്ലെറിഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന മറ്റൊരു ടാങ്കർ ലോറിക്കാരൻ എടുത്ത വീഡിയോയാണ് പ്രതികളെ പിടിക്കാൻ സഹായകമായത്.
പരിസരത്ത് ഉണ്ടായിരുന്ന പോലീസ് ടാങ്കർ ലോറിക്കാരനിൽ നിന്ന് ശേഖരിച്ച വീഡിയോയിലെ വസ്‌ത്രവും ശരീര പ്രകൃതിയും ബൈക്കും നോക്കി ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പോലീസിനെ ഇല്ലാതാക്കണമെന്നും തകര്‍ക്കണമെന്നുമുള്ള സന്ദേശം പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ മൊബൈൽ ഫോണുകൾ കൂടുതൽ വിശദമായ അന്വേഷണത്തിന് സമർപ്പിക്കുമെന്നും കസ്‌റ്റഡിയിൽ ഉള്ള പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം നിയമമനുസരിച്ച് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
Most Read: പോപ്പുലർ ഫ്രണ്ടിന്റെ തേർവാഴ്‌ച; പ്രതികരിച്ചും കേസെടുത്തും ഹൈക്കോടതി