കാസർഗോഡ്: അബദ്ധത്തിൽ വിഷം കലർന്ന ഐസ്‌ക്രീം കഴിച്ച 19കാരിയും മരണത്തിന് കീഴടങ്ങി. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വസന്തൻ-സാജിത ദമ്പതികളുടെ മകൾ ദൃശ്യ (19) ആണ് ഇന്നലെ രാത്രി മരിച്ചത്. വിഷം കലർന്ന ഐസ്‌ക്രീം കഴിച്ച് മഹേഷൻ-വർഷ ദമ്പതികളുടെ മകൻ അദ്വൈത് (5) നേരത്തെ മരിച്ചിരുന്നു.
കഴിഞ്ഞ 11നാണ് സംഭവം ഉണ്ടായത്. ആത്‍മഹത്യ ചെയ്യാനായി അദ്വൈതിന്റെ മാതാവ് വർഷ ഐസ്‌ക്രീമിൽ എലിവിഷം കലർത്തുകയായിരുന്നു. ഇത് കഴിച്ച ശേഷം അസ്വസ്‌ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മുറിയിലേക്ക് പോയ വർഷ ഉറങ്ങിപ്പോയി.
വിഷം കലർത്തിയ ഐസ്‌ക്രീം മേശപ്പുറത്ത് തന്നെ വച്ചാണ് വർഷ പോയിരുന്നത്. ഈ സമയം അകത്തെത്തിയ അദ്വൈതും 2 വയസുള്ള സഹോദരനും ദൃശ്യയും ഈ ഐസ്‌ക്രീം കഴിക്കുകയായിരുന്നു. ഇതിനു ശേഷം ഹോട്ടലിൽ നിന്നു വാങ്ങിയ ബിരിയാണിയും ഇവർ കഴിച്ചു.
രാത്രിയോടെ അദ്വൈതിന് ഛർദി തുടങ്ങി. എന്നാൽ, എലിവിഷം കഴിച്ച തനിക്ക് പ്രശ്‌നമൊന്നും തോന്നാത്തതിനാൽ വർഷ ഈ വിഷയം ആരെയും അറിയിച്ചതുമില്ല. ഇതോടെ ബിരിയാണി കഴിച്ചതാകാം ഛർദിക്ക് കാരണമെന്ന് വീട്ടുകാർ വിശ്വസിച്ചു. പുലർച്ചെ വരെ നിർത്താതെ ഛർദിച്ച കുട്ടി അവശനായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തി അധികം വൈകാതെ അദ്വൈത് മരിച്ചു.
തുടക്കത്തിൽ താൻ വിഷം കലർത്തിയതാണെന്ന വസ്‌തുത മറച്ചുവച്ച വർഷ പിന്നീട് വീട്ടുകാരോട് സത്യം പറയുകയായിരുന്നു. ഇതിനെ തുടർന്ന് എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ 2 വയസുകാരനും ദൃശ്യക്കും ഛർദി തുടങ്ങിയിരുന്നു. ചികിൽസയെ തുടർന്ന് വർഷയും 2 വയസുള്ള കുട്ടിയും ആരോഗ്യം വീണ്ടെടുത്ത് വീട്ടിൽ തിരിച്ചെത്തി.
എന്നാൽ ദൃശ്യയുടെ നിലയിൽ പുരോഗതി ഉണ്ടായിരുന്നില്ല. സംഭവത്തിൽ വർഷക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
Malabar News: ലൈംഗിക ചൂഷണം; ആക്‌ടിവിസ്‌റ്റ് നദീറിനെതിരെ പരാതി