ന്യൂഡെൽഹി : ഇന്ത്യയുടെ 48ആം സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എൻവി രമണയെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കി. 2021 ഏപ്രിൽ 24ന് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ വിരമിക്കുന്ന ഒഴിവിലാണ്, നിലവിലെ സീനിയോറിറ്റി ക്രമങ്ങൾ പാലിച്ചുകൊണ്ട് ജസ്‌റ്റിസ് എൻവി രമണ അധികാരമേറ്റെടുക്കുക.
ഏകദേശം 16 മാസക്കാലം പാതയിൽ ഇരിക്കാൻ എൻവി രമണക്ക് സാധിക്കും. ഇതിലൂടെ ഇതിനു മുമ്പുള്ള മറ്റെല്ലാ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസുകളെക്കാളും അധിക കാലം പദവിയിൽ തുടരാൻ രമണക്ക് സാധിക്കും. അമരാവതി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് എൻവി രമണക്ക് എതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഢി സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ബോബ്‌ഡെക്ക് കത്തെഴുതിയ സാഹചര്യത്തിൽ എൻവി രമണ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന് എതിരെയുള്ള ആക്ഷേപങ്ങൾ തള്ളി കളയുകയും അദ്ദേഹത്തിന് ക്ളീൻ ചിറ്റ് നൽകുകയും ചെയ്‌തു.
1957 ഓഗസ്‌റ്റ് 27ന് ആന്ധ്ര പ്രദേശിലെ കൃഷ്‌ണ ജില്ലയിൽ ജനിച്ച എൻവി രമണ 1983ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. തുടർന്ന് ആന്ധ്ര ഹൈക്കോടതിയിലും, മറ്റു ട്രിബ്യുണലുകളിലും, പിന്നീട് സുപ്രീം കോടതിയിലും നിരവധി നിർണായകമായ സിവിൽ, ക്രിമിനൽ കേസുകൾ വാദിച്ച് പ്രസിദ്ധനായി. 2000ൽ ആന്ധ്രാപ്രദേശ് ജഡ്‌ജിയായി നിയമിതനായ അദ്ദേഹം തുടർന്ന് 2013ൽ സ്‌ഥാനക്കയറ്റം ലഭിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ആയി നിയമിതനായി. പിന്നീട് 2014ലാണ് അദ്ദേഹം സുപ്രീം കോടതിയിലേക്ക് നിയുക്‌തനായത്.
Read also : ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു