കോഴിക്കോട്: സിപിഎമ്മിന്റെ ആരോപണങ്ങൾ നേരിടുന്ന മാത്യു കുഴൽനാടൻ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ. കുഴൽനാടനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് ആരോപണങ്ങളുമായാണ് സിപിഎം രംഗത്തുവന്നത്. എന്നാൽ, ഏത് അന്വേഷണവും മാത്യു കുഴൽനാടൻ തന്നെ സ്വാഗതം ചെയ്‌തിട്ടുണ്ട്. കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും ബിജെപി ഞങ്ങളോട് മെക്കിട്ട് കയറിയിട്ട് കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം, എൻഎസ്എസിനെതിരായ കേസ് പിൻവലിക്കാനുള്ള നീക്കം നടന്നാൽ നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് വർഗീയ സംഘടനയല്ലെന്ന് സിപിഎം പറയുന്നതിൽ സന്തോഷമാണ്. അയ്യപ്പനെ തൊട്ടപ്പോൾ സിപിഎമ്മിന്റെ കൈ പൊള്ളി. ഇത്പോലെ ഗണപതിയെ തൊട്ടപ്പോൾ കൈയും മുഖവും പൊള്ളി. അതുകൊണ്ട് എംവി ഗോവിന്ദൻ പ്ളേറ്റ് മാറ്റുകയാണ്. സിപിഎം ഈ നിലപാട് സെപ്‌റ്റംബർ അഞ്ചു കഴിഞ്ഞാലും തുടരണമെന്നും മുരളീധരൻ വ്യക്‌തമാക്കി.
പുതുപ്പള്ളിയിൽ യുഡിഎഫിന് ജയം സുനിശ്‌ചിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌ഥാനാർഥികളെ വ്യക്‌തിപരമായി ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മുരളീധരൻ വിശദമാക്കി. അതേസമയം, മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ നടത്തിയാൽ കുട്ടി പുറത്തും കത്രിക അകത്തുമെന്ന സ്‌ഥിതിയാണെന്നും, ഹർഷിനയുടെ സമരവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചു. സമരത്തിന് ഹർഷിനക്ക് പൂർണ പിന്തുണ നൽകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Most Read| കേരളം വരൾച്ചാ മുനമ്പിൽ; മുൻകരുതൽ നടപടികളിലേക്ക് കടക്കണമെന്ന് മുന്നറിയിപ്പ്