തൃശൂര്‍: സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കരുവന്നൂര്‍ ബാങ്കിലെ മുന്‍ സീനിയര്‍ ഓഫീസറായിരുന്ന സികെ ജില്‍സ്. ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഉണ്ടായിരുന്നത്. ബാങ്കിലെ കാര്യങ്ങള്‍ അറിയില്ല, സെക്രട്ടറി പറയുന്നതിനനുസരിച്ചാണ് എല്ലാം ചെയ്‌തതെന്നും ജില്‍സ് പ്രതികരിച്ചു. കേസിലെ മൂന്നാം പ്രതിയാണ് ജില്‍സ്.
26നാണ് ജില്‍സ് ജാമ്യത്തിലിറങ്ങിയത്. ബാങ്ക് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളുമാണ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്‌തിരുന്നത്. അവരുടെ നിർദ്ദേശം അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നവരുമായി വ്യക്‌തിപരമായി ബന്ധമില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നെങ്കിലും താനൊരു സജീവ പാർട്ടി പ്രവർത്തകനല്ല.
ബാങ്കില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി തോന്നിയിരുന്നില്ല. താന്‍ ചുമതലയൊഴിയുന്നതുവരെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യമായിരുന്നു. സഹകരണ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട് കണ്ടിട്ടില്ല. കേസില്‍പ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും ജിൽസ് പറഞ്ഞു.
Most Read: മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ല് തകർത്ത് യൂത്ത് കോൺഗ്രസ്; വൻ സുരക്ഷാ വീഴ്‌ച