കൊച്ചി: ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പറവൂരിൽ യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപിച്ച സംഭവത്തിൽ ബസ് ജീവനക്കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒന്നാം പ്രതിയായ ബസിന്റെ ഡ്രൈവർ ചെറായി സ്വദേശി ടിന്റു ആണ് പിടിയിലായത്. ടിന്റു മകനെതിരെ കത്തി വീശിയത് കണ്ട പിതാവ് സംഭവസ്‌ഥലത്ത് കുഴഞ്ഞുവീണ് മരിച്ചിരുന്നു.
ഫോർട്ട് കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപ്പറമ്പിൽ ഫസലുദ്ദീനാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 7.45ന് പറവൂർ കണ്ണൻകുളങ്ങര ഭാഗത്ത് വെച്ചാണ് സ്വകാര്യ ബസ് ജീവനക്കാരും ഫസലുദ്ദീനും മകനും തമ്മിൽ വാക്കേറ്റമുണ്ടായത്. പറവൂരിൽ വെച്ച് സ്വകാര്യ ബസ് ഇവരുടെ കാറിൽ തട്ടിയെന്നായിരുന്നു വാക്കേറ്റതിന് കാരണം. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചിരുന്നത്.
കോഴിക്കോട്- വൈറ്റില റൂട്ടിലോടുന്ന നർമ്മദ എന്ന സ്വകാര്യ ബസ് ഓവർടേക്ക് ചെയ്‌തപ്പോൾ ഫര്ഹാനും ഫസലുദ്ദീനും യാത്ര ചെയ്‌ത കാറിന്റെ കണ്ണാടിയിൽ തട്ടിയിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴാണ് ബസ് ജീവനക്കാർ ആക്രമിക്കാനെത്തിയതെന്നാണ് ഫർഹാൻ പോലീസിന് നൽകിയ മൊഴി. നിർത്താതെ പോയ ബസിനെ ഫർഹാൻ പിന്തുടർന്ന് ഓവർടേക്ക് ചെയ്‌ത് തടഞ്ഞുനിർത്തി. തുടർന്ന് നടന്ന വാക്കേറ്റമാണ് കത്തിക്കുത്തിലേക്കും കണ്ടുനിന്ന മധ്യവയസ്‌കനെ മരണത്തിലേക്കും നയിച്ചത്.
തർക്കത്തിനിടെ സ്വകാര്യ ബസ് ഡ്രൈവർ ടിന്റു വാഹനത്തിൽ നിന്ന് കത്തിയെടുത്ത് ഫർഹാനെ കുത്തുകയായിരുന്നു. ഇത് തടഞ്ഞ ഫർഹാന്റെ കൈ കത്തി തട്ടി മുറിഞ്ഞു. ഇത് കണ്ടാണ് കാറിൽ ഉണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ ഫസലുദ്ദീനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ സ്വകാര്യ ബസ് ജീവനക്കാർ ഇവിടെ നിന്നും ബസെടുത്ത് കടന്നുകളഞ്ഞു.
Most Read: പ്രിയ വർഗീസിന്റെ നിയമനം; രാഷ്‌ട്രീയമായി തന്നെ നേരിടുമെന്ന് ഗവർണർ, മുന്നറിയിപ്പ്