ആലുവ: കൊച്ചി മെട്രോക്ക് ഇന്ന് അഞ്ച് വയസ്. അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് 5 രൂപാ നിരക്കിൽ ഇന്ന് മെട്രോയിൽ യാത്ര ചെയ്യാം. മെട്രോയിൽ ഇന്ന് ഏത് സ്‌റ്റേഷനിലേക്കും അഞ്ച് രൂപ മാത്രമേ ഈടാക്കൂ. ആലുവയിൽ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്‌താലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാകും ടിക്കറ്റ് നിരക്ക്.
മെട്രോയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക, ഇതുവരെ മെട്രോ യാത്ര ചെയ്‌തിട്ടില്ലാത്തവർക്ക് പരിചയപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2017 ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉൽഘാടനം ചെയ്‌തത്. ജൂൺ 19ന് പൊതുജനങ്ങൾക്കായി മെട്രോ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
വിമാനത്താവളത്തിലേക്ക് ഉൾപ്പടെ 5 പാതകൾ യാഥാർത്യമാക്കി കൊച്ചിയെ രാജ്യത്തെ മികച്ച ട്രാവൽ ഹബ്ബാക്കാനുള്ള ശ്രമത്തിലാണ് കെഎംആർഎൽ. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിൽ എത്തിക്കുകയാണ് മെട്രോയുടെ ലക്ഷ്യം. കൂടുതൽ പാത വരുന്നതോടെ അത് 2.5 ലക്ഷമാക്കി ഉയർത്താനാണ് പദ്ധതി.
ഇൻഫോപാർക്ക് പാതക്ക് വേണ്ട അന്തിമ അനുമതി കേന്ദ്ര സർക്കാർ ഉടൻ നൽകുമെന്നാണ് പ്രതീക്ഷ. തൃപ്പുണ്ണിത്തുറയിൽ നിന്ന് കാക്കനാട്ടേക്ക് മറ്റൊരു പാതയും പരിഗണനയിൽ ഉണ്ട്. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മെട്രോ പാതകളുടെ നിർമാണ ചുമതലയും കെഎംആർഎല്ലിനാണ്. ഇതിനുള്ള സാധ്യതാപഠനവും നടക്കുകയാണ്.
Most Read: മതനിന്ദ കേസ്; അഡ്വ. കൃഷ്‌ണ രാജിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും