തിരുവനന്തപുരം: സെപ്‌റ്റംബർ 20ന് കാട്ടാക്കട കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അഛനെയും മകളെയും മർദിച്ച കേസിലെ പ്രതികളിൽ ഒരാളായ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷിനെ കസ്‌റ്റഡിയിൽ എടുത്തത് തിരുവനന്തപുരം ജില്ലയിലെ തിരുമലയിലെ ചാടിയറയിലെ ഇയാളുടെ വീട്ടു പരിസരത്ത് നിന്ന്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്നലെ കോടതി നിരസിച്ചിരുന്നു. അതിന് ശേഷമാണ് വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളായ പ്രതികളിൽ ഒരാളെയെങ്കിലും അറസ്‌റ്റ് ചെയ്യാൻ പോലീസിന് നിർദ്ദേശം ലഭിച്ചത്. അക്രമം നടന്ന് പന്ത്രണ്ട് ദിവസമായിട്ടും പ്രതികളെ പിടി കൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. സുരേഷ് ഒളിവിലായിരുന്നു എന്നത് അസംബന്ധം ആണെന്നും ഇയാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നതായും ആരോപണമുണ്ട്.
മകളുടെ മുന്നിലിട്ട് അഛനെ ബന്ധനസ്‌ഥനാക്കി മര്‍ദ്ദിച്ച പ്രതികള്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളിയിരുന്നത്. തെളിവായി സമര്‍പ്പിച്ച ദൃശ്യങ്ങളുമായി ഒത്തുനോക്കാന്‍ പ്രതികളുടെ ശബ്‌ദ സാംപിള്‍ ശേഖരിക്കാന്‍ കസ്‌റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചിരുന്നു.
ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാർ തിരുമലയിലെ ‘പുലരി’യില്‍ എന്ന വീട്ടിലാണ് താമസിക്കുന്നത്. കാട്ടാക്കട ഡിവൈഎസ്‍പി അനില്‍കുമാറും ഷാഡോ ടീമും ചേര്‍ന്ന് ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. മറ്റ് പ്രതികളായ മുഹമ്മദ് ഷെരീഫ്, എൻ. അനിൽകുമാർ, സിപി മിലൻ ഡോറിച്ച്, അജികുമാർ എന്നിവരും പിടിയിലായതായി സൂചനയുണ്ട്.
Most Read: മരവിച്ച അക്കൗണ്ടുകൾ; കെട്ടിവെക്കാൻ പണമില്ലാതെ പോപ്പുലർ ഫ്രണ്ട്