കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിലെ അക്രമ സംഭവങ്ങളിലെ പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ അഞ്ചുകോടി ഇരുപതുലക്ഷം രൂപ കെട്ടി വെക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഈ പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട്.
പോപ്പുലർ ഫ്രണ്ടിന്റെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകൾ നിരോധനം വന്ന നിമിഷം മുതൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്‌ഥയിലാണ്. ഇവരുടെ ഓഫീസുകള്‍ പൂട്ടി മുദ്ര വെക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞ സ്‌ഥിതിക്ക് ബാങ്കുകൾ പണം പിൻവലിക്കാൻ അനുവദിക്കില്ല. കൂടാതെ, ഇതുവരെ സാമ്പത്തിക പിന്തുണ നൽകിയവരുടെ സഹായവും ഇനി ലഭിക്കില്ല. നിലവിൽ സംഘടനയെ വലിയ തുകകൾകൊണ്ട് സഹായിച്ചവർ നിരീക്ഷണത്തിലുമാണ്.
രണ്ടായിരത്തിൽ അധികം പേരാണ് നിലവിൽ കസ്‌റ്റഡിയിൽ ഉള്ളത്. ഇവർക്ക് ജാമ്യം ലഭിക്കണമെങ്കിൽ പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രണ്ടാഴ്‌ചക്കുള്ളിൽ കോടതിയിൽ കെട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എടുത്തിട്ടുള്ള കേസുകളിൽ, നാശനഷ്‌ടമുണ്ടാക്കിയ തുക കെട്ടിവെച്ച ശേഷമേ ജാമ്യം നൽകാവൂ എന്ന് ഹൈക്കോടതി നിർദ്ദേശവും ഉണ്ട്. നഷ്‍ട പരിഹാരം നൽകിയില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. കോടതി സ്വമേധയ എടുത്ത കേസിലാണ് നിർണായക ഇടപെടൽ ഉണ്ടായത്.
ഹർത്താൽ കേസുകൾക്കൊപ്പം നഷ്‌ട പരിഹാരം ആവശ്യപ്പെട്ടു കെഎസ്ആര്‍ടിസി നൽകിയ ഹർജിയും പരിഗണിച്ചാണു ജസ്‌റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് സിപി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ശക്‌തമായ ഉത്തരവ് ഉണ്ടായത്. കെഎസ്ആര്‍ടിസിയുടെ വരുമാന നഷ്‌ടവും ദിവസത്തെ ശമ്പളവും പോപ്പുലർ ഫ്രണ്ടിൽ നിന്ന് ഈടാക്കാനുള്ള ഹരജികൾ കോടതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഇതിലെ വിധി പോപ്പുലർ ഫ്രണ്ടിന് എതിരായാൽ 12കോടിയോളം രൂപ വീണ്ടും സംഘടന കണ്ടെത്തേണ്ടിവരും.
ബുധനാഴ്‌ച പുലര്‍ച്ചെ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്‌ഞാപനത്തോടെ പോപ്പുലർ ഫ്രണ്ടിനും പോഷക സംഘടനകൾക്കും എതിരെയുള്ള 5 വർഷ നിരോധനം പ്രാബല്യത്തില്‍ വന്നെങ്കിലും സംസ്‌ഥാന സര്‍ക്കാർ മെല്ലെപ്പോക്ക് നയം സ്വീകരിച്ചിരുന്നു എന്ന ആരോപണം നിലവിലുണ്ട്. ഈ മെല്ലെപോക്ക് സമയം കൊണ്ട് വിവിധ ബാങ്കുകളിൽ നിന്ന് കോടികൾ ഇവർക്ക് പിൻവലിക്കാൻ സമയം കിട്ടിയതായി ആരോപണമുണ്ട്. ഇതിന്റെ വിശദാംശങ്ങൾ വരാനിരിക്കുന്നുണ്ട്.
Popular Front: ബന്ധപ്പെട്ട മറ്റു വാർത്തകൾ ഈലിങ്കിൽ വായിക്കാം