കൊച്ചി: കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംസ്‌ഥാന ബജറ്റിൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രഖ്യാപനമുണ്ടാകും. സ്‌പോൺസർഷിപ്പിന്റെ കൂടി അടിസ്‌ഥാനത്തിൽ ആരംഭിച്ച കൊച്ചി- കളമശേരി മെഡിക്കൽ കോളേജിലേക്കുള്ള കെഎസ്‌ആർടിസി ബസ് സർവീസ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ബസ് സർവീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും കെഎസ്‌ആർടിസി തുടങ്ങാനിരിക്കുന്ന പുതിയ പദ്ധതിയാണ് ഗ്രാമവണ്ടി. തദ്ദേശഭരണ സ്‌ഥാപനങ്ങളുടെ ആവശ്യം അനുസരിച്ചാകും ഗ്രാമവണ്ടി സർവീസ് അനുവദിക്കുക. സർവീസിനുള്ള ഇന്ധനചെലവ് തദ്ദേശ സ്‌ഥാപനങ്ങൾ തന്നെ വഹിക്കണം. ജീവനക്കാരുടെ ശമ്പളവും ബസിന്റെ അറ്റകുറ്റ പണിയും കെഎസ്‌ആർടിസി തന്നെ വഹിക്കും. ഗ്രാമവണ്ടികൾ അടുത്ത ഏപ്രിലോടെ നിരത്തിലിറക്കാമെന്നാണ് കെഎസ്‌ആർടിസിയുടെ പ്രതീക്ഷ.
ഗ്രാമവണ്ടിക്ക് സമാനമായ ബസ് സർവീസാണ് കൊച്ചി- കളമശേരി മെഡിക്കൽ കോളേജിലേക്ക് കെഎസ്‌ആർടിസി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇവിടേക്ക് ഷട്ടിൽ സർവീസ് വേണമെന്ന ആവശ്യം ദീർഘകാലമായി ഉണ്ടായിരുന്നു. പത്ത് രൂപയാണ് എച്ച്‌എംടി ജങ്‌ഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള ബസ് ചാർജ്.
മെഡിക്കൽ കോളേജ് പിടിഎ ഒരു ലക്ഷം രൂപ സർവീസിനായി സ്‌പോൺസർ ചെയ്‌തിരുന്നു. ഇതിലൂടെ 10,000 പേർക്ക് സൗജന്യ യാത്ര നൽകും. ഇത് വേണ്ടാത്തവർക്ക് ടിക്കറ്റെടുത്തും യാത്ര ചെയ്യാം. ബസ് സർവീസ് തടസമില്ലാതെ നടത്താൻ കൂടുതൽ പേരിൽ നിന്ന് സ്‌പോൺസർഷിപ് പ്രതീക്ഷിക്കുന്നുവെന്ന് ഉൽഘാടന ചടങ്ങിൽ പങ്കെടുത്ത മന്ത്രി പി രാജീവ് പറഞ്ഞു.
Also Read: കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; സുരക്ഷാ വീഴ്‌ചയില്ലെന്ന് റിപ്പോർട്