കോട്ടയം: മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ആശുപത്രിക്ക് വീഴ്‌ചയില്ലെന്ന് വ്യക്‌തമാക്കി റിപ്പോർട്. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്‌ടറാണ് റിപ്പോർട് നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം ആസൂത്രിതമാണെന്നും, ആശുപത്രിക്കുള്ളിൽ നിന്നും ഇതിന് സഹായം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്.
എന്നാൽ ജാഗ്രതക്കുറവ് ഉണ്ടായതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്തിയതോടെ സുരക്ഷാ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌തിരുന്നു. സംഭവ ദിവസം ഉച്ചക്ക് ശേഷം പ്രസവ വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മിനിയെയാണ് സസ്‌പെൻഡ് ചെയ്‌തത്. കൂടാതെ ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് ആരോഗ്യമന്ത്രി ആശുപത്രികൾക്ക് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്‌തമാക്കി. മെഡിക്കല്‍ കോളജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണമെന്നും, ആവശ്യമായ സ്‌ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്‌തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. കൂടാതെ ആശുപത്രി ജീവനക്കാരെല്ലാവരും നിബന്ധമായും ഐഡി കാർഡ് ധരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: വാക്‌സിൻ എടുക്കാത്തവർക്ക് പൊതുസ്‌ഥലങ്ങളിൽ പ്രവേശനമില്ല; അസം