ഗുവാഹത്തി: വാക്‌സിൻ എടുക്കാത്തവർക്ക് പൊതുസ്‌ഥലങ്ങളിൽ പ്രവേശനം വിലക്കി അസം. ജനുവരി 15 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ആശുപത്രികളിൽ പ്രവേശിക്കുന്നതിന് ഇളവുണ്ട്. ബാക്കിയുള്ള ഇടങ്ങളിൽ നിയമം കർശനമാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
കോവിഡിന്റെ മൂന്നാം തരംഗം അസമിൽ ആശങ്കയാകുന്നതിനിടെയാണ് നടപടി. എല്ലാ കോവിഡ് കേസുകളും ഒമൈക്രോണായി കരുതിയുള്ള ചികിൽസയാകും നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമാ തിയേറ്റർ, ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 15 മുതൽ വാക്‌സിനെടുക്കാത്തവർക്ക് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് വാക്‌സിൻ എടുക്കാത്തവർ പൊതു സ്‌ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ പ്രത്യേക നിയമങ്ങൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളും സർക്കാർ പ്രഖ്യാപിച്ചു. രാത്രി 11.30ന് ആരംഭിച്ചിരുന്ന കർഫ്യു ഇനിമുതൽ രാത്രി 10 മണി മുതൽ 6 വരെയാക്കി.
Also Read: കേരളവും ആശങ്കയിൽ; ആശുപത്രി കേസുകളിലും, ഗുരുതര രോഗബാധിതരിലും വർധന